ജയ്പൂർ: രാജസ്ഥാനിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോപ്പുലർഫ്രണ്ട് നേതാവ് അറസ്റ്റിൽ. ഭിൽവാരാ സ്വദേശി അബ്ദുൾ സൽമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പാകിസ്താനി ഫോൺ നമ്പറുകൾ കണ്ടെത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ചെക്പോസ്റ്റിൽ പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ചെക്പോസ്റ്റിൽ എത്തിയ സലാമിനെയും സംഘത്തെയും പോലീസ് തടഞ്ഞു. എവിടേക്കാണ് പോകുന്നതെന്നും, എന്തിനാണ് പോകുന്നതെന്നും ആരാഞ്ഞ പോലീസിനോട് സലാം കയർത്തു. തുടർന്ന് വലിയ വാക്കുതർക്കം ആയതോടെ ഇയാൾ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് പാകിസ്താൻ നമ്പറുകൾ കണ്ടെത്തിയത്.
10 ലധികം പാക് നമ്പറുകളാണ് ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് സലാമിനെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പോപ്പുലർഫ്രണ്ട് മുൻ ജില്ലാ അദ്ധ്യക്ഷൻ ആയിരുന്നു സലാം. ഇതിന് പുറമേ 2018 ൽ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയായി ഭിൽവാര നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്.
Comments