കൊച്ചി: ദിവസങ്ങൾ കഴിയും തോറും മലയാള ചിത്രം കടുവക്കെതിരെ പരാതികൾ ഉയരുകയാണ് . ചിത്രത്തിനെതിരെ നിലവിൽ രംഗത്തെത്തിയിരിക്കുന്നത് സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് . ചിത്രത്തിലുള്ള ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിനെതിരെയാണ് ഭിന്നശേഷി കമ്മീഷണർ രംഗത്തെത്തിയത്.
സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചു. സംവിധായകൻ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റിഫനുമാണ് നോട്ടീസ് അയച്ചത്. മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന ചിത്രത്തിലെ പരാമർശത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചത്.
അതേസമയം ചിത്രത്തിനെതിരെ ആരേപണവുമായി ജോസ് കുരുവിനാക്കുന്നേൽ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ചെറുമകനും രംഗത്തെത്തിയിരുന്നു. തന്റെ ജീവിതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേൽ എത്തിയത്. സിനിമയ്‌ക്കും അണിയറപ്രവർത്തകർക്കും എതിരെയാണ് ചെറുമകൻ ആരോപണം ഉയർത്തിയത്. കടുവ എന്ന സിനിമയുടെ കഥ ജിനു എബ്രഹാമിന്റെ സൃഷ്ടിയല്ലെന്നും പാലായിലെ മുൻ തലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിതെന്നുമാണ് ആരോപണം ഉയർന്നത്.
Comments