മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് സൈനിക സേവനത്തിനുള്ള അവസാന ഘട്ട പരീക്ഷണത്തിലേയ്‌ക്ക്. കടലിൽ നാലാം ഘട്ട പരീക്ഷണവും ഇന്ന് വിക്രാന്ത് പൂർത്തിയാക്കി. ആഗസ്റ്റ് മാസത്തിലാണ് നാവികസേനയ്‌ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുക.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കപ്പൽ കൈമാറുമെന്നാണ് നാവികസേനാ വൃത്തങ്ങൾ പറയുന്നത്. കപ്പലിൽ വിവിധ വേഗതയിലും ക്ഷമതയിലുമുള്ള യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും ഇറക്കുന്നതും പറന്നുയരുന്നതും പരീക്ഷിച്ചു. കരയിലേയ്‌ക്കും വിമാനങ്ങളിലേയ്‌ക്കുമുള്ള ആശയവിനിമയ സംവിധാനങ്ങളുടെ കൃത്യതയും ഓരോ ഘട്ടത്തിലും പൂർത്തിയാക്കിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഐഎൻഎസ് വിക്രാന്തിൽ 76 ശതമാനവും ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ ലഭ്യമായതും നിർമ്മിച്ചതുമായ ഉപകരണങ്ങളാണ്. 2021 ആഗസ്റ്റിലാണ് നീറ്റിലിറക്കിയ ശേഷമുള്ള ആദ്യ പരീക്ഷണം നടന്നത്. രണ്ടാം ഘട്ടം ഒക്ടോബറിലും മൂന്നാം ഘട്ടം ഈ വർഷം ജനുവരിയി ലുമാണ് നടന്നത്. വിമാനവാഹിനിയിലെ തോക്കുകൾ, മിസൈലുകൾ, വൈദ്യുത സാങ്കേതിക സംവിധാനങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, കടലിൽ ദിശ മനസ്സിലാക്കാനുള്ള നാവിഗേഷൻ സംവിധാനങ്ങൾ എല്ലാം വിവിധ മേഖലകളിലേയ്‌ക്ക് കപ്പൽ എത്തിച്ചുകൊണ്ട് പരിശോധിച്ചു. കടലിൽ അതിവേഗത്തിലും കപ്പൽ ഓടിച്ചതായും നാവിക സേന അറിയിച്ചു.
വിമാനവാഹിനിയിൽ അമേരിക്കയുടെ എഫ്-18 സൂപ്പർ ഹോണറ്റ് , ഫ്രാൻസിന്റെ റഫേൽ എന്നിവയും ഇന്ത്യയുടെ മറ്റ് യുദ്ധവിമാനങ്ങൾക്കൊപ്പം സജ്ജമാക്കും. ഇവയെല്ലാം വിവിധ ഘട്ടങ്ങളിൽ പരിശോധനയ്‌ക്ക് വിധേയമാക്കി കഴിഞ്ഞു.
Comments