കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബായ രാജ്പക്‌സെയുടെ ഔദ്യോഗിക വസതിയിൽ നിന്നും പ്രതിഷേധക്കാർ 17.85 മില്യൺ ശ്രീലങ്കൻ രൂപ കണ്ടെടുത്തു. ആയിരത്തോളം വരുന്ന പ്രതിഷേധക്കാരാണ് അദ്ദേഹത്തിന്റെ കടൽത്തീര വസതിയിൽ അതിക്രമിച്ച് കയറിയത്.
ഇന്നലെ വലിയൊരു തുക കണ്ടെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വീഡിയോകൾ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കറൻസി നോട്ടുകൾ എണ്ണാൻ പ്രതിഷേധക്കാർ സൈന്യത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വസതിക്ക് പുറത്ത് നിന്നുള്ള നാടകീയ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
1948 ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കടുത്ത പട്ടിണിയും ഇന്ധനക്ഷാമവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ശ്രീലങ്കൻ കറൻസിയുടെ മൂല്യം ഇടിഞ്ഞതും സർക്കാരിന്റെ ഭാഗത്ത് നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാത്തതുമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.
വിദേശനാണ്യം ഏഴ് പതിറ്റാണ്ടിനിടയിൽ ഏറ്റവും മോശമായ സ്ഥിതിയിലാണ്. കടം തിരിച്ചടയ്‌ക്കാൻ കഴിയാതെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്തെ പ്രസിഡന്റിന്റെ വസതിയിൽ നിന്നാണ് ഇത്രയും വലിയൊരു തുക കണ്ടെത്തിയത.് നിലവിൽ 51 ബില്യൺ ഡോളറാണ് കടം. ആവശ്യവസ്തുക്കൾ വാങ്ങാൻ പോലും പണമില്ലാത്ത ജനങ്ങൾ നട്ടം തിരിയുകയാണ്.
Comments