രാജസ്ഥാൻ, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന 116 കിലോമീറ്റർ റെയിൽ പാതയ്‌ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. അബു റോഡ്, അംബാജി, തരംഗ ഹിൽ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാത. നാല് വർഷത്തിനുള്ളിൽ റെയിൽവേ പാത സജ്ജമാകുമെന്നും 2,798 കോടി രൂപ ചെലവ് വരുമെന്നും താക്കൂർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അബു റോഡ് രാജസ്ഥാനിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിൽ, ഗുജറാത്തിലെ അംബാജിയും തരംഗ ഹില്ലും മതപരമായ പ്രാധാന്യമുളള സ്ഥലങ്ങളാണ്. 2026-27 ഓടെ പൂർത്തീകരിക്കുന്ന റെയിൽ പദ്ധതി പ്രദേശത്തെ റെയിൽവേ കണക്റ്റിവിറ്റി പ്രദാനം ചെയ്യുകയും ജനങ്ങളുടെ സഞ്ചാരം മെച്ചപ്പെടുത്തുകയും ചെയ്യും. കാർഷിക, പ്രാദേശിക ഉൽപന്നങ്ങളുടെ വേഗത്തിലുള്ള നീക്കം സുഗമമാക്കുന്നതിനൊപ്പം, പ്രധാനപ്പെട്ട മതകേന്ദ്രങ്ങളെ റെയിൽവേയുടെ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. രാജസ്ഥാനിലെയും ഗുജറാത്തിലെയും ആത്മീയയ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
മൗണ്ട് അബു, ദിൽവാര ജൈന ക്ഷേത്രം, അംബാജി ക്ഷേത്രം, പ്രജാപതി ബ്രഹ്മകുമാരി സെന്റർ എന്നിവ സന്ദർശിക്കുന്നവർക്ക് പുതിയ റെയിൽ പാതയുടെ പ്രയോജനം ലഭിക്കും. പാതയിൽ 54 നീളമുള്ളതും 151 ചെറുതുമായ പാലങ്ങളും, റോഡുകൾക്ക് മുകളിലൂടെയുളള 60ലധികം പാലങ്ങളും 11 തുരങ്കങ്ങളും റെയിൽ പാതയിൽ ഉണ്ടാകും. ഈ പദ്ധതി നിലവിലുള്ള അഹമ്മദാബാദ്-അബു റോഡ് റെയിൽപാതയ്‌ക്ക് ബദൽ പാത ലഭ്യമാക്കും.
Comments