ദിസ്പൂർ: അസമിൽ പടർന്ന് പിടിക്കുന്ന ജെഇ (ജാപ്പനീസ് എൻസഫലൈറ്റിസ്) രോഗം ബാധിച്ച് കഴിഞ്ഞ 15 ദിവസത്തിനിടെ 23 പേർ മരിച്ചതായി റിപ്പോർട്ട്. കൊതുകു പരത്തുന്ന രോഗമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കൂടി രോഗത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 23 ആയത്. അസമിലെ നൽബാരി, മോറിഗൗൺ ജില്ലകളിലാണ് ഏറ്റവുമൊടുവിൽ മരണം റിപ്പോർട്ട് ചെയ്തത്.
കൂടാതെ സംസ്ഥാനത്ത് 16 പേർക്ക് കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് മുതലുള്ള കണക്ക് പ്രകാരം അസമിൽ ഇതുവരെ 160 പേർക്കാണ് ജെഇ റിപ്പോർട്ട് ചെയ്തത്.
കൊതുക് കടിക്കുന്നതിലൂടെ പകരുന്ന വൈറസ് രോഗമാണ് ജാപ്പനീസ് എൻസഫലൈറ്റിസ്. ഇത് മസ്തിഷ്‌കത്തിൽ അണുബാധയ്‌ക്ക് ഇടയാക്കും. പന്നികളിലും പക്ഷികളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇവയെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുന്നതോട് കൂടിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. അതേസമയം ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുകയില്ല. രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ നൽകുന്നത്.
വൈറസ് വാഹകരായ കൊതുക് കടിച്ചാൽ അഞ്ച് മുതൽ 15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. പനി, കഴുത്ത് വേദന, സംസാരിക്കാൻ ബുദ്ധിമുട്ട്, വിറയൽ, പേശികൾക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പന്നി ഫാം നടത്തുകയും ഗ്രാമങ്ങളിൽ താമസിക്കുകയും ചെയ്യുന്നവർക്കാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. പ്രതിവർഷം 68,000 പേർക്ക് ജാപ്പനീസ് എൻസഫലൈറ്റിസ് ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
Comments