തിരുവനന്തപുരം : കെകെ രമ എംഎൽഎയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി എഐവൈഎഫ്. ഇതിനെ നാക്കുപിഴയായിട്ടോ, നാട്ടുഭാഷയായിട്ടോ കാണാൻ കഴിയില്ല. എംഎം മണിയുടെ പരാമർശം ഇടത് പക്ഷത്തിന് ചേരാത്തതാണെന്നും എഐവൈഎഫ് പറഞ്ഞു.
സൈബർ പോരാളികളുടെ വിവരമില്ലാത്ത വാചകങ്ങൾ ഏറ്റുപിടിക്കുകയല്ല ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യേണ്ടത്. കെകെ രമയ്‌ക്കെതിരെ പറയാൻ എംഎം മണിക്ക് അവകാശമില്ല. വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കാനാണ് ശ്രമമെങ്കിൽ മാർക്‌സിസ്റ്റുകാരനായി ഇരിക്കേണ്ട ആവശ്യമില്ലെന്നും എഐവൈഎഫ് പ്രതികരിച്ചു.
എന്നാൽ നിയമസഭയിൽ താൻ കെകെ രമയ്‌ക്കെതിരെ പറഞ്ഞതിൽ നിന്ന് ഒരു പടിപോലും പിന്മാറില്ല എന്ന നിലപാടിലാണ് എംഎം മണി. അവരുടെ വിധി ആണെന്നാണ് താൻ പറഞ്ഞത്. മാപ്പ് പറയാൻ മാത്രമൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പറഞ്ഞാൽ പരാമർശം പിൻവലിക്കാമെന്നും അതുവരെ ഉറച്ച് നിൽക്കുമെന്നും എംഎം മണി പറഞ്ഞു. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ എന്നും നേതാവ് ചോദിച്ചു.
Comments