മുംബൈ: ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഭൂരിപക്ഷം നഷ്ടമായ ഉദ്ധവ് സർക്കാർ അവസാന നിമിഷം ധൃതി പിടിച്ച് നടപ്പാക്കിയ തീരുമാനങ്ങൾ പുന:പരിശോധിക്കുന്നതിനായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും യോഗം ചേർന്നു. ഈ യോഗത്തിലാണ് ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത്.
ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയിരിക്കുന്നത്. പുറത്തു പോയ ഉദ്ധവ് സർക്കാർ നേരത്തേ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷമുള്ള നിലവിലെ സർക്കാരിന്റെ പ്രഖ്യാപനമാണ്, ഔദ്യോഗിക നിർദ്ദേശമായി കേന്ദ്ര സർക്കാരിന് മുന്നിൽ എത്തുക.
നവി മുംബൈ വിമാനത്താവളത്തിന്റെ പേര് മാറ്റാനും തീരുമാനമായി. ഡി ബി പാട്ടീൽ നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം എന്നാണ് പുതിയ പേര്. നിയമസഭയുടെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പുതിയ തീരുമാനങ്ങൾ ചർച്ച ചെയ്യും. തുടർന്നാകും നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുക എന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചു.
1988ൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെ ആണ് ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്. മുഗൾ ഭരണാധികാരി ഔറംഗസേബിനോട് ധീരമായി ഏറ്റുമുട്ടി വീരസ്വർഗം പ്രാപിച്ച ഛത്രപതി സംഭാജി മഹാരാജ്, ഛത്രപതി ശിവജിയുടെ മകനായിരുന്നു. അദ്ദേഹത്തിന്റെ വീരസ്മരണകൾക്കുള്ള ആദരം എന്ന നിലയിലാണ് പേരുമാറ്റം.
ശതവാഹന സാമ്രാജ്യം എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നഗരമായിരുന്നു ‘ധാരാശിവ്‘. ഇരുപതാം നൂറ്റാണ്ടിൽ വൈദേശിക ഭരണാധികാരികളാണ് ഇതിന്റെ പേര് ഒസ്മാനാബാദ് എന്നാക്കി മാറ്റിയത്. നഗരത്തിന്റെ പൗരാണിക നാമം പുനസ്ഥാപിക്കാനുള്ള തീരുമാനമാണ് നിലവിലെ ബിജെപി- ശിവസേന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
Comments