ന്യൂഡൽഹി : എംഎം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മുഖ്യമന്ത്രിയോട് എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് പരാമർശത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടി മഴയെക്കുറിച്ച് ആയിരുന്നു.
”നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോൾ. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എംഎം മണിയെപ്പറ്റി വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉയർത്തിയെങ്കിലും ഒന്നു പറയാൻ പിണറായി വിജയൻ തയ്യാറായില്ല. എംഎം മണിയെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടും ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പിണറായി പ്രതികരിക്കാഞ്ഞതും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്
നിയമസഭയിൽ കെകെ രമ എംഎൽഎയ്‌ക്കെതിരെ എംഎം മണി നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പരാമർശം. മണിയുടെ വാവിട്ട പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ഒന്നാകെ രംഗത്തെത്തി. നിയമസഭയിൽ നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉയർത്തി. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എംഎം മണി പറഞ്ഞത് അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് എന്നും അതിൽ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. ഇതോടെ നിയമസഭയിൽ പ്രതിപക്ഷ ബഹളം വീണ്ടും രൂക്ഷമായി.
തുടർന്നാണ് മണിയെ വിമർശിച്ചുകൊണ്ട് സിപിഐ ആനി രാജ രംഗത്തെത്തിയത്. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്നായിരുന്നു ആനി രാജയുടെ വിമർശനം. ഇതിന് പിന്നാലെയാണ് ആനി രാജയ്‌ക്കെതിരെയും മണി പ്രതികരിച്ചത്.
”അവർ ഡൽഹിയിലല്ലേ ഒണ്ടാക്കുന്നേ” എന്നായിരുന്നു ആനി രാജയുടെ വാക്കുകളോട് എംഎം മണിയുടെ പ്രതികരണം. കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കില്ലെന്നും മണി പറഞ്ഞിരുന്നു.
ഇതോടെ സിപിഐ നേതാവിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചു. സംഭവത്തിൽ എംഎം മണിയെ ശക്തമായി എതിർത്തുകൊണ്ട് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവകുമാർ ഉൾപ്പെടെ രംഗത്തെത്തി. എംഎം മണിയുടേത് നാക്കുപിഴയല്ല മറിച്ച് പുലയാട്ടാണെന്നും അദ്ദേഹം തെമ്മാടി നിഘണ്ടു സൃഷ്ടിച്ചുവെന്നും കെ കെ ശിവരാമൻ പ്രതികരിച്ചു.
തുടർന്ന് വിശദീകരണവുമായി മണിയും രംഗത്തെത്തി. ആനിരാജക്ക് എന്റെ പാർട്ടിയുടെ നേതാക്കളോടോ എന്നോടോ ചോദിക്കാമായിരുന്നുവെന്നും രമയെ ആക്ഷേപിച്ചിട്ടില്ലെന്നും മണി പറഞ്ഞു. ആനി രാജയല്ല, ഇനി ആര് പറഞ്ഞാലും ഇതിൽ മാറ്റമുണ്ടാകില്ലെന്നും മണി കൂട്ടിച്ചേർത്തു. എന്നാൽ സിപിഐ നേതാവിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലായിരുന്നു പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രിയും മൗനം പാലിച്ചത്.
Comments