തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും മാർഗനിർദ്ദേശം നൽകാൻ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ, പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ എന്നിവരുമായും സംഘം ചർച്ച നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ച് രോഗിയുടെ അവസ്ഥയും വിലയിരുത്തി.
എൻസിഡിസി ജോ. ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ പ്രൊഫസർ ഡോ. അനരാധ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശകനും മലയാളിയുമായ ഡോ.പി.രവീന്ദ്രനും സംഘത്തിൽ ഉണ്ട്.
സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും നിരന്തരം നിരീക്ഷിച്ചു വരുന്നു. ദിവസവും രണ്ട് നേരം ഫോണിൽ വിളിച്ച് അവരുടെ ശാരീരിക മാനസിക അവസ്ഥ വിലയിരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്ന് എത്തിയ ഒരാൾക്ക് സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷങ്ങൾ ബോധ്യപ്പെട്ടിട്ടും ഇയാളെ ആശുപത്രിയിലേക്ക് ഐസൊലേറ്റ് ചെയ്തു മാറ്റുന്നതിൽ ജില്ലാ മെഡിക്കൽ ഓഫീസിന് വീഴ്ച വന്നിരുന്നു. രോഗി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിളിച്ച് അറിയിച്ചിട്ടും രോഗിയെ ഏത് മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിക്കേണ്ടത് എന്നതിൽ ഉൾപ്പെടെ ഡിഎംഒ ഓഫീസിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയച്ചത്.
Comments