പാലക്കാട് ; ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയ്ക്ക് എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് പണം ലഭിച്ചതിന്റെ വിശദ വിവരങ്ങൾ പുറത്ത്. കേസിലെ 11-ാം പ്രതിയായ പോപ്പുലർഫ്രണ്ട് പട്ടാമ്പി ഏരിയാ സെക്രട്ടറി അബ്ദുൾ റഷീദിനാണ് ഒളിവിൽ കഴിയുന്ന സമയത്തും എസ്ഡിപിഐ ചിലവിന് കൊടുത്തിരുന്നത്. തുടർന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയുമുണ്ടായി.
ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതായി ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. ഡൽഹി ബോഗൽലൈനിലെ ബാങ്കിലുള്ള എസ്ഡിപിഐ അക്കൗണ്ടിൽനിന്നാണ് എല്ലാ മാസവും അവസാനത്തെ ആഴ്ചയിൽ അബ്ദുൾറഷീദിന് പണം വന്നത്. പ്രതിമാസം 13,200 രൂപ വീതം ഇയാൾക്ക് അയച്ചുകൊടുത്തിരുന്നതായി അന്വേഷണ സംഘം പറയുന്നു. അക്കൗണ്ടിലേക്ക് മറ്റ് മൂന്ന് വ്യക്തികളും തുക അയച്ചിട്ടുണ്ട്. ഇതിൽ ഒരാൾ 15,000 രൂപയാണ് നൽകിയത്.
ഏപ്രിൽ 16 നാണ് ശ്രീനിവാസനെ മേലാമുറിയിൽ കടയിൽ കയറി പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് കൊലയാളിസംഘത്തിന് വഴികാണിച്ച് കടന്നുപോയ ചുവന്നകാർ ഓടിച്ചിരുന്നത് അബ്ദുൾ റഷീദായിരുന്നു. കേസിലെ മുഖ്യപ്രതികളെ പിടികൂടാൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല.
Comments