മുംബൈ: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാക്കൾ. പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ആൽവയെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത് രംഗത്ത് വന്നത്. എന്നാൽ, ശിവസേന എം പിമാർ ഇതിനെ എത്രകണ്ട് അനുകൂലിക്കുമെന്നാണ് ചോദ്യം.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷവും എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെയാണ് പിന്തുണയ്‌ക്കുന്നത്. ശിവസേന എം പിമാർ സ്വന്തം നിലയ്‌ക്ക് യോഗം ചേർന്ന്, ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ തീരുമാനം അവർ ഉദ്ധവ് താക്കറെയെ അറിയിച്ചു. പാർട്ടിയുടെ തകർച്ച ഒഴിവാക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ, ഉദ്ധവ് താക്കറെ എം പിമാരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസും എൻസിപിയും ഉദ്ധവിനെ വിമർശിച്ചിരുന്നു.
സമാനമായ പ്രതിസന്ധി ഒഴിവാക്കാനാണ് ഉദ്ധവ് പക്ഷം അതിവേഗം നിലപാട് പ്രഖ്യാപിച്ചത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതിന് സമാനമായ നിലപാട് സ്വീകരിച്ച്, എം പിമാർ അതിൽ ഉറച്ചു നിന്നാൽ ഉദ്ധവ് താക്കറെയ്‌ക്കും അനുയായികൾക്കും അത് വലിയ തലവേദനയാകും. ഉദ്ധവ് പക്ഷത്തിന്റെ സമ്പൂർണമായ തകർച്ചയിലേക്ക് വരെ അത് വഴിവെച്ചേക്കാം.
നാളെയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണൽ. ജൂലൈ 24 വരെയാണ് നിലവിലെ രാഷ്‌ട്രപതി രാമ്നാഥ് കോവിന്ദിന്റെ കാലാവധി. പ്രതിപക്ഷത്തെ ചില പാർട്ടികൾ ചേർന്ന് യശ്വന്ത് സിൻഹയെയാണ് ദ്രൗപദി മുർമുവിന്റെ എതിർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 6നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറാണ് എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി.
Comments