കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.
ഇസ്‌കോണിന്റെ ഫുഡ് ഫോർ ലൈഫ് (FFL) എന്ന പ്രസാദ വിതരണ പ്രോഗ്രാം നടക്കുന്ന കെട്ടിടത്തിലായിരുന്നു മിസൈൽ വന്ന് പതിച്ചത്. സ്‌ഫോടനത്തിൽ കൃഷ്ണ-തത്ത്വ പ്രഭു, മദന-ഗോപാൽ പ്രഭു എന്നിവർ കൊല്ലപ്പെട്ടു. ഇസ്‌കോൺ അംഗങ്ങളായ ഇരുവരും നിസ്വാർത്ഥ സേവനം ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ജൂലൈ 16നായിരുന്നു ഡോൺബാസിലുണ്ടായ റഷ്യൻ ആക്രമണം.
തകർന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇസ്‌കോൺ അംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന അർജ്ജുന പ്രഭുവെന്ന മറ്റൊരു ഇസ്‌കോൺ അംഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് അംഗങ്ങളും പ്രാദേശിക ക്ഷേത്രങ്ങളിലെ പൂജാരികളായിരുന്നു. 1982ൽ ജനിച്ച കൃഷ്ണ-തത്ത്വ പ്രഭു തന്റെ 16-ാം വയസിലാണ് ഇസ്‌കോണിൽ ചേർന്നത്. മദൻ ഗോപാൽ പ്രഭു 22-ാം വയസിലും ഇസ്‌കോണിന്റെ ഭാഗമായി.
ഡോൺബാസിലുള്ള എഫ്എഫ്എൽ പ്രോഗ്രാം വഴി ആയിരത്തിലധികം പേർക്ക് ദിവസേന പ്രസാദ വിതരണം നടത്തിയിരുന്നു. 2014 മുതൽ ആരംഭിച്ച സേവന പദ്ധതിയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധം പ്രഖ്യാപിച്ചതോടെ പ്രസാദവിതരണം പരമാവധി വ്യാപിപ്പിച്ച് നിരവധി അഭയാർത്ഥികൾക്ക് ആശ്രയമായി. റഷ്യൻ ആക്രമണത്തിൽ ഇല്ലാതായത് രണ്ട് പ്രധാന ഇസ്‌കോൺ അംഗങ്ങൾ മാത്രമല്ലെന്നും വർഷങ്ങളായി പതിനായിരക്കണക്കിന് പേർക്ക് സേവനമെത്തിച്ചിരുന്ന ഇസ്‌കോണിന്റെ പ്രധാന കെട്ടിടം കൂടി തകർക്കപ്പെട്ടുവെന്നും ഇസ്‌കോൺ അധികൃതർ പ്രതികരിച്ചു.
Comments