മുംബൈ: ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടു തിരിച്ചടി നൽകി ഷിൻഡെ പക്ഷം. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ഷിൻഡെയ്‌ക്ക് പരസ്യമായി പിന്തുണ നൽകാൻ തീരുമാനിച്ചു. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ തീരുമാനമെന്നാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഒരു ശിവസേനാ എംപിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉദ്ധവ് രൂപീകരിച്ച പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി (നാഷണൽ എക്‌സിക്യൂട്ടീവ്) ഷിൻഡെ ഇന്ന് പിരിച്ചുവിട്ടിരുന്നു. പകരം പുതിയ കമ്മറ്റിയെയും തിരഞ്ഞെടുത്തു. ജൂലൈ 20 ന് ശിവസേന എംഎൽഎമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഏകനാഥ് ഷിൻഡെയുടെ നിർണായക നീക്കം.
ദീപക് കെസർക്കാറിനെ പാർട്ടി വക്താവായി നിയമിച്ച ഷിൻഡെ രാംദാസ് കദം, ആനന്ദറാവൂ അദ്‌സൂൽ എന്നിവരെ പാർട്ടി നേതാക്കളായും തിരഞ്ഞെടുത്തു. ഉദ്ധവ് താക്കറെയുടെ നിർദ്ദേശ പ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരായിരുന്നു ഇരുവരും.ശിവസേനാ നേതാവായി ഷിൻഡെയെ പുതിയ കമ്മറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയും ചെയ്തു.
നേരത്തെ എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന് 12 എംപിമാരും ഉദ്ധവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ഉദ്ധവ് ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാനും തീരുമാനിച്ചിരുന്നു. അതിനിടെ ഡൽഹിയിലുളള സഞ്ജയ് റാവുത്ത് എംപിമാരുമായി ബന്ധപ്പെട്ട് ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയതായാണ് വിവരം.
Comments