ന്യൂഡൽഹി: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിപക്ഷത്തിന്റെ പുതിയ ആരോപണങ്ങൾ തള്ളി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് നിലവിലുള്ള നിയമന സംവിധാനം തന്നെ തുടരും. ഒന്നിലും ഒരു മാറ്റവുമില്ല. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ജാതി, മത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ആർജെഡി എന്നിവരാണ് പ്രധാനമായും വിമർശനവുമായി രംഗത്ത് വന്നത്. അഗ്നിപഥ് പദ്ധതിയിൽ ജാതി വേർതിരിവിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം.
എന്നാൽ, കേന്ദ്ര സർക്കാർ പ്രതിരോധ സേനകളിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി തുടർന്ന് പോരുന്ന നടപടിക്രമങ്ങൾ മാത്രമാണ് അഗ്നിപഥിന്റെ കാര്യത്തിലും പിന്തുടരുന്നത്. ഇതിൽ പുതിയതായി ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന രാജ്യരക്ഷാ മന്ത്രിയുടെ വിശദീകരണത്തോടെ, പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ പുതിയ നീക്കങ്ങളും ദയനീയമായി പരാജയപ്പെട്ടു.
നേരത്തേ, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു. കലാപങ്ങളിലെ പരിശീലന കേന്ദ്രങ്ങളുടെ പങ്കും പുറത്ത് വന്നിരുന്നു. അക്രമം നടത്തിയത് യഥാർത്ഥ ഉദ്യോഗാർത്ഥികളല്ലെന്നും, രാഷ്‌ട്രീയ പ്രേരിതമായിരുന്നു അതിക്രമങ്ങളെന്നും പിന്നീട് വ്യക്തമായിരുന്നു.
എന്നാൽ, അഗ്നിപഥിനോട് ആവേശകരമായ പ്രതികരണമായിരുന്നു യുവാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പദ്ധതി പ്രകാരം സേനകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ കുപ്രചാരണങ്ങൾ മറികടന്ന് ലക്ഷക്കണക്കിന് യുവാക്കൾ അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിൻപ്രകാരം, റിക്രൂട്ട്മെന്റ് നടപടികൾ പുരോഗമിക്കുകയാണ്.
Comments