ബംഗളൂരു : പരീക്ഷ മാറ്റിവെയ്‌ക്കാൻ സ്‌കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശമയച്ച് പത്താം ക്ലാസ് വിദ്യാർത്ഥി. രാജരാജേശ്വരി നഗറിലെ സ്വകാര്യ സ്‌കൂളിലേക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. ഇ മെയിൽ വഴിയായിരുന്നു ഭീഷണി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളിലേക്ക് ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ പത്താം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ ജൂലൈ 21 ന് ആരംഭിക്കാനിരിക്കുകയാണ്. പരീക്ഷയ്‌ക്ക് തയ്യാറെടുക്കാത്തത് കാരണം മാനേജ്‌മെന്റ് രണ്ട് മൂന്ന് ദിവസമെങ്കിലും അവധി പ്രഖ്യാപിക്കുമെന്ന് കരുതിയാണ് കുട്ടി ബോംബ് ഭീഷണി മുഴക്കിക്കൊണ്ട് ഇമെയിൽ അയയ്‌ക്കാൻ തീരുമാനിച്ചത്. മാതാപിതാക്കളുടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് പുതിയ ഇമെയിൽ ഐഡി നിർമ്മിച്ചാണ് കുട്ടി ഭീഷണി സന്ദേശം അയച്ചത് എന്നും പോലീസ് കണ്ടെത്തി. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Comments