ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു. ദ്രൗപദി മുർമുവിന്റെ വിജയം രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി സി മോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വനവാസി വിഭാഗത്തിൽ നിന്നും രാഷ്‌ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് ദ്രൗപദി മുർമു.
അറുപത് ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടിയാണ് ദ്രൗപദി മുർമു വിജയം നേടിയത്. അതിനിടെ, കേരള നിയമസഭയിലെ ഒരു വോട്ട് ദ്രൗപദി മുർമുവിന് കിട്ടിയതായി കണക്കുകൾ പുറത്തു വന്നു. കേരള നിയമസഭയിലെ 140 എം എൽ എമാരിൽ ഒരാളുടെ വോട്ട് ദ്രൗപദി മുർമുവിന് കിട്ടിയതായാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിലെ ഭരണ- പ്രതിപക്ഷ എം എൽ എമാർ യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനത്തിനെതിരായി വോട്ട് ചെയ്തത് ആരാണ് എന്നത് വ്യക്തമല്ല.
മൂന്ന് റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം നേടിയാണ് ദ്രൗപദി മുർമു വിജയം വരിച്ചത്. 6.76 ലക്ഷമാണ് ദ്രൗപദി മുർമുവിന്റെ വോട്ട് മൂല്യം. 3.70 ലക്ഷമാണ് എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം. എം പി മാരുടെ വോട്ടുകളിൽ 540 എണ്ണം ദ്രൗപദി മുർമുവിന് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹയ്‌ക്ക് 208 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്ത് നിന്നും എം പിമാർക്ക് പുറമേ നൂറോളം എം എൽ എമാരും കൂറ് മാറി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു. ഇക്കൂട്ടത്തിലാണ് കേരളത്തിൽ നിന്നും ഒരു വോട്ട് കിട്ടിയത്.
Comments