പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ട നായ്‌ക്കളുടെ ശരീരത്തിൽ വെടിയുണ്ടകൾ. കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് നായ്‌ക്കളുടെ ശരീരത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഈ നായ്‌ക്കളെ തീവ്രവാദ പരിശീലനത്തിനായി രാജ്യവിരുദ്ധർ ഉപയോഗിച്ചുവെന്നാണ് സൂചന.
മൂന്ന് നായ്‌ക്കൾക്കാണ് സമാനമായ രീതിയിൽ വാഹനാപകടത്തിൽ പരിക്കേറ്റത്. പാലക്കാട്, ഗുരുവായൂർ, ചെറുതുരുത്തി എന്നിവടങ്ങളിൽ നിന്നായിരുന്നു നട്ടെല്ല് തകർന്ന നിലയിൽ നായ്‌ക്കളെ കണ്ടെത്തിയത്. തുടർന്ന് ഇവയ്‌ക്ക് മണ്ണുത്തിയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സിനിമാ താരവും, മൃഗസ്നേഹിയുമായ പ്രദീപ് പയ്യൂർ ആണ് നായ്‌ക്കളെ മണ്ണുത്തിയിൽ എത്തിച്ചത്.
ചികിത്സയുടെ ഭാഗമായി നടത്തിയ എക്സ്റേ പരിശോധനയിലാണ് നായ്‌ക്കളുടെ ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിൽ കണ്ടത്. രണ്ട് നായ്‌ക്കളുടെ ശരീരത്തിലാണ് വെടിയുണ്ടയുണ്ടായിരുന്നത്. നേരത്തെ ആലപ്പുഴ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിൽ സമാന സംഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രദീപ് പറയുന്നു.
രാജ്യദ്രോഹികൾ നായ്‌ക്കളെ വെട്ടി പരിക്കേൽപിച്ച് തീവ്രവാദ പരിശീലനം നടത്തുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലും സമാനമായ സംഭവം ഉണ്ടോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്ന് പ്രദീപ് പയ്യൂർ ആവശ്യപ്പെട്ടു.
Comments