തിരുവനന്തപുരം: വീണ്ടും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. എൽഡിഎഫ് സർക്കാരിനെ ”പിണറായി സർക്കാർ’ എന്ന് ബ്രാൻഡ് ചെയ്യാൻ സിപിഎം ബോധപൂർവ്വം ശ്രമിക്കുന്നു.ഇത് മുൻ ഇടത് സർക്കാരുകളുടെ കാലത്ത് ഇല്ലാത്തതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പൊതുചർച്ചയിലാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
എൽഡിഎഫിന്റെ കെട്ടുറപ്പ് നിലനിർത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ഭരിക്കുന്നത് എൽഡിഎഫ് സർക്കാരാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സിപിഎം വിട്ട് വരുന്നവർക്ക് കൂടുതൽ പരിഗണന നൽകണമെന്നും മെച്ചപ്പെട്ട പരിഗണന ലഭിച്ചാൽ കൂടുതൽ പേർ വരുമെന്നും സമ്മേളനത്തിൽ വിലയിരുത്തി.
പൊതുചർച്ചയിൽ ആഭ്യന്തരവകുപ്പിനെതിരെയും വിമർശനമുയർന്നു. പോലീസിനെ ആഭ്യന്തരവകുപ്പ് നിലയ്ക്ക് നിർത്തണമെന്നും ആവശ്യമുയർന്നു.
42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല എന്നതാണ് പ്രധാന വിമർശനം. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും സിപിഐയുടെ വകുപ്പുകൾ സി.പി.എം ഹൈജാക്ക് ചെയ്യുന്നതായും കഴിഞ്ഞ ദിവസം സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. ഇപി ജയരാജനെ നിലയ്ക്ക് നിർത്താൻ പാർട്ടി നേതൃത്വം ഇടപെടണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നിരുന്നു.
Comments