ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. മങ്കിപോക്‌സ് രോഗികളുമായി സമ്പർക്കം പുലർത്തുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവർത്തകരും ജോലികളിൽ നിന്നും വിട്ട് നിൽക്കണമെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും 21 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കേന്ദ്രം നിർദേശിക്കുന്നു. രോഗബാധിതർ മൂന്ന് ലെയർ മാസ്‌ക് ഉപയോഗിക്കണം. 21 ദിവസ നിരീക്ഷണത്തിൽ കഴിയണം. കൈകൾ വൃത്തിയായി സൂക്ഷിക്കുകയും മുറിവുകൾ ഉണങ്ങുന്നതു വരെ മൂടിക്കെട്ടിവെയക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. മുറിവുകൾ പൂർണ്ണമായി ഉണങ്ങുന്നതു വരെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി മുഖാമുഖ സംഭാഷണത്തിൽ ഏർപ്പെടുന്നവർ,ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടുന്നവർ, വസ്ത്രം, കിടക്ക പോലുള്ള രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുകയോ, സ്പർശിക്കുകോ ചെയ്യുന്നവർ തുടങ്ങിയ വിഭാഗത്തിലുള്ളവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നതെന്നും വ്യക്തമാക്കുന്നു. സമ്പർക്കത്തിലേർപ്പെട്ടവർ ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം വിലയിരുത്തുകയും വൈദ്യ സഹായം തേടുകയും വേണം. രോഗലക്ഷണങ്ങളില്ലാത്ത സമ്പർക്കം പുലർത്തുന്നവർ നിരീക്ഷണത്തിലായിരിക്കുമ്പോൾ രക്തം, അവയവങ്ങൾ തുടങ്ങിയവ ദാനം ചെയ്യരുതെന്നും അറിയിച്ചു.
രാജ്യത്തെ മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ ഒരാൾക്കും കേരളത്തിൽ മൂന്നു പേർക്കുമാണ് ഇതു വരെ രോഗം റിപ്പോർട്ട് ചെയതത്. ഡൽഹിയിലെ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട 14 പേരെ തിരിച്ചറിഞ്ഞതിൽ ആരും വിലവിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ല. ഒരാൾക്ക് ശരീരവേദന അനുഭവപ്പെട്ടിരുന്നെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറഞ്ഞു.ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറൽ രോഗമാണ് മങ്കിപോക്‌സ്. പനി, തലവേദന, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ, തൊണ്ടവേദന, ചുമ, ലിംഫ് നോഡുകൾ എന്നിവയുടെ വീക്കത്തോടെയാണ് രോഗം സാധാരണയായി കണ്ടു തുടങ്ങുന്നത്. 75 രാജ്യങ്ങളിലായി 16,000 ത്തോളം കേസുകളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
Comments