ന്യൂഡൽഹി: പിണറായി സർക്കാർ കേരളത്തെ ഭീകരവാദത്തിന്റെ സുരക്ഷിത താവളമാക്കി മാറ്റിയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടാനും കർശന ശിക്ഷ ഉറപ്പ് വരുത്താനും ശക്തമായ നടപടികളുമായി കർണാടക സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി പ്രവർത്തകർ മാത്രമല്ല പൊതുജനങ്ങളും ക്ഷുഭിതരാണ്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത അക്രമങ്ങളാണ് ഭീകരവാദികൾ അഴിച്ചു വിടുന്നത്. പൊതുസമൂഹം ഇതിന് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമം നടത്തിയ ശേഷം കേരളത്തിലെത്തുന്ന ഭീകരവാദികൾക്ക് സുരക്ഷിതമായ താവളമൊരുക്കുന്ന ഒരു രീതി കുറച്ചു കാലമായി നിലവിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുപത്തിരണ്ടോളം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന നാടാണ് കേരളം. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയവരും കേരള രജിസ്ട്രേഷൻ ബൈക്കുകളിലാണ് എത്തിയത് എന്ന് സാക്ഷി മൊഴികളുണ്ട്. ഭീകരവാദികളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ അക്രമം കർണാടകത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് വിലപ്പോവുന്ന പ്രശ്നമില്ലെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
കർണാടക ഭരിക്കുന്നത് ബിജെപി സർക്കാരാണ്. കുറ്റവാളികൾ എവിടെ പോയി ഒളിച്ചാലും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരും. അക്രമത്തെ ആദർശമാക്കുന്ന പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ കൃത്യമായി സർക്കാർ കൈകാര്യം ചെയ്യുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Comments