ന്യൂഡൽഹി: രാഷ്‌ട്രപതിയെ അപമാനിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ പ്രതികരണം തുടർന്ന് കേന്ദ്ര മന്ത്രിമാർ. അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകളെ വെറും നാക്കുപിഴയായി കാണാനാകില്ല. രണ്ടുതവണ രാഷ്‌ട്രപതി എന്ന് സംബോധന ചെയ്ത ശേഷമായിരുന്നു അദ്ദേഹം രാഷ്‌ട്രപത്നി എന്ന പദം ഉപയോഗിച്ചത് എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അധിർ രഞ്ജൻ ചൗധരിയുടെ ‘രാഷ്‌ട്രപത്നി‘ പ്രയോഗത്തിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ഭരണപക്ഷം പ്രതിഷേധ കൊടുങ്കാറ്റുയർത്തി. ചൗധരിയുടെ പ്രസ്താവനയുടെ പേരിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ലോക്സഭയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ അനുവാദത്തോടെയാണ് കോൺഗ്രസ് നേതാക്കൾ ഇത്തരം അപമാനകരമായ പരാമർശങ്ങൾ നടത്തുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
വിഷയത്തിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് രാജ്യസഭയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ രാഷ്‌ട്രപതിയെ നിരന്തരം അപമാനിക്കുന്ന നടപടിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ പിന്മാറണമെന്നും കേന്ദ്ര മന്ത്രിമാർ ആവശ്യപ്പെട്ടു.
Comments