തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ എൽഡിഎഫ് സർക്കാർ കോടികളോളം രൂപ ലാഭിച്ചിട്ടുണ്ടെന്ന് എ കെ ബാലൻ അവകാശപ്പെടുന്നു. അതുകൊണ്ട് വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് മുൻ മന്ത്രിയുടെ വാദം.
മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റു മന്ത്രിമാർക്ക് നൽകിയതു കൊണ്ട് അധിക ചെലവ് ഉണ്ടാകുന്നില്ലെന്ന് എ കെ ബാലൻ പറയുന്നു. ഉമ്മൻചാണ്ടി സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. അന്ന് മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 30 ആയിരുന്നുവെന്ന് ഉത്തരവിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിണറായി സർക്കാർ സ്റ്റാഫുകളുടെ എണ്ണം 25 മതിയെന്ന് തീരുമാനിച്ചതിലൂടെ 60 കോടിയിലധികം രൂപ ലഭിച്ചുവെന്നും എ.കെ ബാലൻ ന്യായീകരിച്ചു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയി ഉയർത്തിയിരുന്നു. ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വിവിധ വകുപ്പുകളാണ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകിയത്. സാംസ്‌കാരികം, ഫിഷറീസ്, യുവജനകാര്യം എന്നീ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കാണ് കൊടുത്തിരുന്നത്. സാംസ്‌കാരിക വകുപ്പ് വി.എൻ വാസവനും യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിനും ഫിഷറീസ് വകുപ്പ് വി അബ്ദുറഹിമാനുമാണ് നൽകിയത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ മൂന്ന് മന്ത്രിമാർക്കും വീതിച്ച് നൽകിയത്.
Comments