കൊടുംഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചിരിക്കുകയാണ് അമേരിക്ക. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഒടുവിൽ മണ്ണടിഞ്ഞിരിക്കുകയാണ്. ബിൻലാദന്റെ പിൻഗാമിയും അൽ-ഖ്വായ്ദയുടെ തലവനുമായിരുന്ന അയ്മൻ അൽ-സവാഹിരിയെക്കുറിച്ചറിയാം..
കെയ്റോയിലെ ഒരു വീട്ടിലായിരുന്നു സവാഹിരിയുടെ കുട്ടിക്കാലം. 1951-ൽ ജനിച്ച സവാഹിരി സുഖപ്രദമായ സാഹചര്യത്തിലൂടെയായിരുന്നു വളർന്നത്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ഈജിപ്തിലെ റാഡിക്കൽ ഇസ്ലാമിസ്റ്റ് കമ്മ്യൂണിറ്റിയുമായി അയാൾ ഇടപഴകി. തുടർന്ന് 15-ാം വയസിൽ തന്നെ അറസ്റ്റിലായി. നിമയവിരുദ്ധ മുസ്ലീം ഗ്രൂപ്പിന്റെ ഭാഗമായതിനെ തുടർന്നായിരുന്നു ഇത്.
1974ൽ കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെഡിസിൻ പൂർത്തിയാക്കി പുറത്തിറങ്ങിയ സവാഹിരി ഈജിപ്ഷ്യൻ ആർമിയിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ഭിഷഗ്വരൻ കൂടിയായിരുന്ന സവാഹിരി നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് എഴുതിയ അറബിക് പുസ്തകങ്ങളുടെ ഉൾപ്പെടെ രചയിതാവാണ് സവാഹിരി. ഇതിനിടെ നാല് വിവാഹവും ഇയാൾ കഴിച്ചു.
1981-ൽ നടന്ന പ്രസിഡന്റ് അൻവർ സാദത്തിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലും ലക്‌സറിൽ 1997-ൽ നടന്ന വിദേശ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനും ഈജിപ്തിൽ മൂന്ന് വർഷം ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ബിൻ ലാദന്റെ അടുത്ത സുഹൃത്തായി മാറിയത്. ബിൻ ലാദന്റെ സ്വകാര്യ ഡോക്ടറായ സവാഹിരി ഒടുവിൽ ലാദന്റെ വലം കയ്യായി മാറി. തുടർന്ന് 1998-ൽ സവാഹിരി അൽ-ഖ്വയ്ദയുടെ ഭാഗമായി. അമേരിക്കക്കാർക്കെതിരെ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന 1998ലെ ബിൻ ലാദന്റെ ‘ഫത്വ’യിൽ ഒപ്പിട്ട അഞ്ച് പേരിൽ ഒരാളായിരുന്നു സവാഹിരി. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിട്ടുണ്ട്.
2011-ൽ പാകിസ്താനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ബിൻലാദനെ വകവരുത്തിയതിന് ശേഷം സവാഹിരി അൽ-ഖ്വയ്ദയുടെ കമാൻഡറായി. ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്‌ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.
വാഷിംഗ്ടൺ വിമാനത്തെ റാഞ്ചുകയും പിന്നീട് യാത്രക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിൽ വിമാനം തകർന്നുവീണ സംഭവത്തിന് പിന്നിലും സവാഹിരിയാണ്. 2001 സെപ്തംബർ 11ൽ അമേരിക്കയിൽ നടന്ന ആക്രമണത്തിന് ശേഷം ബിൻ ലാദനോടൊപ്പം അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സേനയുടെ കണ്ണുവെട്ടിച്ച് സവാഹിരി രക്ഷപ്പെട്ടു. അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്ബിഐ പുറത്തുവിട്ട 22 തീവ്രവാദികളുടെ പട്ടികയിലും സവാഹിരി ഇടംപിടിച്ചു. അടിയന്തിരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയായിരുന്നു ഇത്. 2001 ഒക്ടോബറിലായിരുന്നു ഇത് പുറത്തുവിട്ടത്. സവാഹിരിയെ നേരിട്ട് പിടികൂടാൻ പ്രാപ്തമായ വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം വരെ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം.
പിന്നീട്, 2003 മെയ് മാസത്തിൽ റിയാദിലും സൗദി അറേബ്യയിലും ഒരേസമയം നടന്ന ചാവേർ സ്‌ഫോടനത്തിലും സവാഹിരിക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒമ്പത് അമേരിക്കക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു
.എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സവാഹിരി എവിടെയാണെന്നതിൽ ആർക്കും അറിവുണ്ടായിരുന്നില്ല. സവാഹിരി അസുഖം മൂലം മരിച്ചുവെന്ന കിംവദന്തികൾ 2020ൽ പുറത്തുവന്നു. എന്നാൽ യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിൽ നിന്നുള്ള റിപ്പോർട്ടിൽ സവാഹിരി അഫ്ഗാനിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിൽ ഭീകരാക്രമണം നടന്ന വാർഷികത്തിൽ സവാഹിരി തന്നെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സന്ദേശം പങ്കുവെക്കുന്ന വീഡിയോയുമായി എത്തി. ഇതിനിടെ ഇന്ത്യയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ അള്ളാഹു അക്ബർ വിളിച്ച് സ്‌കൂളിൽ ആക്രോശിച്ച മുസ്ലീം പെൺകുട്ടിക്ക് അഭിനന്ദനവുമായും സവാഹിരി എത്തി.
ഇതിനെല്ലാം ഒടുവിലാണ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ വെച്ച് സവാഹിരി കൊല്ലപ്പെട്ടിരിക്കുന്നത്. രഹസ്യ താവളത്തിൽ കഴിയവേ ഡ്രോണിൽ നിന്ന് പതിച്ച രണ്ട് മിസൈലുകൾ പൊട്ടിത്തെറിച്ചായിരുന്നു സവാഹിരിയുടെ മരണം. ആയിരക്കണക്കിന് പൗരന്മാരുടെ ചോരക്കറ പുരണ്ട സവാഹിരിയുടെ ജീവിതത്തിന് ഇതോടെ വിരാമമായി.
Comments