വാഷിങ്ടൺ: അൽ-ഖ്വായ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയുടെ (Ayman al-Zawahiri) വധത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ (Barack Obama). ഒരു യുദ്ധം ചെയ്യാതെ തന്നെ ഭീകരവാദത്തെ പോരാടി തോൽപ്പിക്കാൻ കഴിയുമെന്നതിന് തെളിവാണ് സവാഹിരിയുടെ വധമെന്ന് ഒബാമ പറഞ്ഞു.
”2011 ലെ ഭീകരാക്രണം നടന്ന് (9/11) ഇപ്പോൾ 20 വർഷം പിന്നിടുന്നു. ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ ഇന്ന് വധിക്കപ്പെട്ടു. ഒസാമ ബിൻ ലാദന്റെ വലംകയ്യും അൽ-ഖ്വായ്ദയുടെ തലവനുമായിരുന്ന അയ്മൻ അൽ-സവാഹിരിയെ വകവരുത്തി. ഒടുവിൽ നീതി ലഭിച്ചു.” ഇതായിരുന്നു ഒബാമയുടെ പ്രതികരണം.
”ഈയൊരു നിമിഷത്തിനായി ദശാബ്ദങ്ങളോളം പ്രവർത്തിച്ച ഇന്റലിജൻസ് സംഘത്തിനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്കും ജോ ബൈഡന്റെ ഭരണനേതൃത്വത്തിനും ആദരവേകുന്ന സംഭവാണിത്. കാരണം ഒരു സാധാരണക്കാരന് പോലും പരിക്കേൽക്കപ്പെടാതെ സവാഹിരിയെ അവർ ഇല്ലാതാക്കി.
അഫ്ഗാനിസ്ഥാനിൽ ഒരു യുദ്ധം നടത്താതെ തന്നെ തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ സാധിക്കുമെന്നതിന് തെളിവുകൂടിയാണ് ഈ വാർത്ത. 9/11 ഇരകളായവരുടെ കുടുംബങ്ങൾക്കും അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് നേർസാക്ഷിയായവർക്കും സവാഹിരിയുടെ വധം അൽപമെങ്കിലും ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു. ” അമേരിക്കൻ മുൻ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.
More than 20 years after 9/11, one of the masterminds of that terrorist attack and Osama bin Laden’s successor as the leader of al-Qaeda – Ayman al-Zawahiri – has finally been brought to justice.
— Barack Obama (@BarackObama) August 2, 2022
സവഹിരിയെ വധിച്ചുവെന്ന ജോ ബൈഡന്റെ പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒബാമയുടെ പ്രതികരണമുണ്ടായത്. ഏകദേശം ഒരു വർഷം മുമ്പ് തന്നെ ഇക്കാര്യം ഉറപ്പിച്ചിരുന്നു എന്നായിരുന്നു ബൈഡന്റെ പ്രതികരണം. സൈനിക നടപടികൾ അവസാനിപ്പിച്ച് യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങുമ്പോൾ ഒരു കാര്യം തീരുമാനിച്ചിരുന്നു. അമേരിക്കയെ സംരക്ഷിക്കാൻ അഫ്ഗാനിൽ ആയിരക്കണക്കിന് ബൂട്ടുകൾ നിലനിർത്തേണ്ട ആവശ്യമില്ലെന്ന് മനസിലാക്കി. അന്ന് അമേരിക്കൻ ജനതയ്‌ക്ക് നൽകിയ വാക്ക് ഇപ്പോൾ പാലിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ മാത്രമല്ല, ഈ ഭൂലോകം മുഴുവനും അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യുമെന്നായിരുന്നു ആ വാഗ്ദാനമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ”എവിടെ ഒളിച്ചിരിക്കുന്നു എന്നതിൽ കാര്യമില്ല. നിങ്ങൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തുകയും പുറത്തെടുത്ത് കളയുകയും ചെയ്യും.” ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
Comments