ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് ഓഫീസ് പൂട്ടി മുദ്ര വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡിയുടെ മുൻകൂർ അനുമതി ഇല്ലാതെ ഇനി ഓഫീസ് തുറക്കരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഇഡിയുടെ നടപടിക്ക് പിന്നാലെ കോൺഗ്രസ് ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഡൽഹി, മുംബൈ, കൊൽക്കത്ത, ലഖ്നൗ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡുകൾ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി എന്നാണ് സൂചന.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അഴിമതിക്കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശക്തമായ നടപടികളിലേക്ക് ഇഡി കടന്നിരിക്കുന്നത്. ജൂലൈ 27-നായിരുന്നു കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കേസിൽ മൂന്ന് തവണ സോണിയയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി ഏകദേശം 50 മണിക്കൂറോളം സമയം രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കോൺഗ്രസ് നേതാക്കളായ പവൻ ബൻസാൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് ഇടപാടിൽ സോണിയയും രാഹുലും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 2,000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്ക് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയെന്നും പരാതിയിൽ പറയപ്പെടുന്നു.
Comments