സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെയും ഉൾപ്പെടുത്തിയ ‘സിപിഎം കേരള’യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവും ആണെന്ന നിലപാട് തിരുത്തിയ കേരള സിപിഎമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി സവർക്കറുമുണ്ടെന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരിച്ചറിവ് നല്ലതാണെന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
പാർട്ടിയുടെ നിലപാടുകളിലെ മറ്റൊരു കാപട്യം കൂടി ഇപ്പോൾ വെളിച്ചത്തായിരിക്കുന്നു. സവർക്കർ ധീരദേശാഭിമാനിയെന്ന് ബംഗാളിലെ സിപിഎം പണ്ടേ അംഗീകരിച്ചതാണ്. 1987 ൽ കമ്യൂണിസ്റ്റ് സർക്കാർ പുറത്തിറക്കിയ India’s Struggle for Freedom; An Album എന്ന പുസ്തകത്തിൽ ദേശീയ പ്രസ്ഥാനത്തിന് സവർക്കറുടെ സംഭാവനകൾ എടുത്തു പറയുന്നുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.
വീര സവർക്കരെ ആദരിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രംഗത്തെത്തിയതിന് സിപിഎം രാജ്യത്തോട് മാപ്പുപറയണം. സ്വാതന്ത്ര്യസമരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ പങ്ക് വളരെ വലുതായിരുന്നതിനാലാണോ അവർക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറൻ്റുകളും 1942ൽ ബ്രിട്ടീഷ് സർക്കാർ റദ്ദാക്കിയതെന്ന് മുരളീധരൻ പരിഹസിച്ചു. കമ്യൂണിസ്റ്റ് നേതാക്കളെ ഒന്നടങ്കം അന്നു വിട്ടയച്ചു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യാ രാജ്യത്തോട് ആത്മാർത്ഥതയും നീതിയും പുലർത്തിയിട്ടില്ലാത്തവരാണ് കമ്യൂണിസ്റ്റുകൾ എന്നും അദ്ദേഹം പറഞ്ഞു.
Comments