ന്യൂഡൽഹി : ചൈനീസ് മൊബൈൽ കമ്പനിയായ വിവോ രണ്ടായിരത്തിലധികം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ). ചൈനീസ് സ്ഥാപനമായ വിവോ കമ്മ്യൂണിക്കേഷൻസ് ടെക്നോളജി ലിമിറ്റഡിന്റെ ഉപകമ്പനിയായ വിവോ ഇന്ത്യ 2,217 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. കമ്പനി കള്ളപ്പണം വെളുപ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.
ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ വിവോ ഇന്ത്യ 62,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തിയിരുന്നു. വ്യാജ- കടലാസ് കമ്പനികൾ വഴി പണം ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് സംശയം. 4000 കോടിയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചതിന് നോട്ടീസും നൽകിയിരുന്നു.
മൊബൈൽ നിർമ്മാണത്തിനായി ഇറക്കുമതി ചെയ്ത വസ്തുക്കളുടെ പട്ടികയിൽ ചില വിവരങ്ങൾ തെറ്റായി നൽകിയിരുന്നതായി അന്വേഷണത്തിൽ ഇഡി കണ്ടെത്തിയെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിലൂടെ 2,217 കോടിയുടെ നികുതി ഇളവ് നേടിയെടുത്തു. വിശദമായ പരിശോധനയ്‌ക്ക് ശേഷം സംഭവവുമായി ബന്ധപ്പെട്ട് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.
Comments