ന്യൂഡൽഹി: കശ്മീർ വിഷയത്തിലെ ഒഐസിയുടെ പ്രസ്താവന മതാന്ധതയുടെ രൂക്ഷഗന്ധം വമിക്കുന്നതെന്ന് ഇന്ത്യ. ജമ്മു കശ്മീർ എല്ലാ കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു. തുടർന്നും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് കശ്മീരിൽ നടന്നത്, ദീർഘകാലത്തെ കാത്തിരിപ്പിന്റെ ഫലമായുള്ള തീരുമാനമായിരുന്നു. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35എ എന്നിവ പിൻവലിച്ച നടപടി ചൂണ്ടിക്കാട്ടി അരിന്ദം ബഗ്ചി പറഞ്ഞു. ചരിത്രപരമായ ആ തീരുമാനത്തിന്റെ ഫലമായി കശ്മീരിൽ ഇന്ന് സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എല്ലാ മേഖലകളിലും പ്രകടമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങൾ തുടർച്ചയായി ലംഘിക്കുകയും അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ നിലപാട് ഏറ്റെടുത്ത് കശ്മീർ വിഷയത്തിൽ നിരന്തരം ഒഐസി ജനറൽ സെക്രട്ടറിയേറ്റ് പ്രസ്താവനകൾ നടത്തുകയാണ്. പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് അരിന്ദം ബഗ്ചി പറഞ്ഞു.
വർഗീയ അജണ്ടകൾ മുൻനിർത്തി ഭീകരവാദ നിലപാടുകളെ പിന്തുണയ്‌ക്കുന്ന ഒരു സംഘടന എന്ന നിലയിലേക്ക് തരം താഴാൻ ഒഐസിയുടെ ഇത്തരം പ്രസ്താവനകൾ കാരണമാകുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന ഒഐസിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.
Comments