ഇടുക്കി: മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്നലെ ഉരുൾപൊട്ടിയ കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിലാണ് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു വീട് മണ്ണിനടിയിലായി. ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായം ഉണ്ടായില്ല.
ഇന്നലെ രാത്രിയും, രാവിലെയുമായായിരുന്നു ഉരുൾപൊട്ടിയത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ ഭാഗത്തു നിന്നും വീണ്ടും കല്ലും മണ്ണും കുത്തിയൊലിച്ച് ഇറങ്ങുകയായിരുന്നു. നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഇതാണ് ഉരുൾപൊട്ടൽ ഉണ്ടാകാൻ കാരണമായത് എന്നാണ് സൂചന. തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ 149 കുടുംബങ്ങളെയാണ് എസ്റ്റേറ്റിൽ നിന്നും മാറ്റിപ്പാർപ്പിച്ചത്. കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ മൂന്നാറിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഇന്നലെ പുലർച്ചെയോടെയായിരുന്നു പ്രദേശത്ത് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിൽ കടകളും ക്ഷേത്രങ്ങളും മണ്ണിനടിയിലായിരുന്നു. മൂന്നാർ-വട്ടവട റോഡിലെ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
Comments