ന്യൂഡൽഹി: നീതി ആയോഗ് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. വരുന്ന തിരഞ്ഞെടുപ്പിൽ ടിആർഎസ് പരാജയം ഏറ്റുവാങ്ങുമെന്ന ഭയമാണ് കെസിആറിനെന്ന് ജി. കിഷൻ റെഡ്ഡി പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കെസിആർ സർക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്ത് പെട്രോൾ വിലയാണെങ്കിൽ ഏറ്റവും ഉയർന്ന് തന്നെ നിൽക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ടിആർഎസ് തോൽക്കും. ഈ ഭയം അവർക്കുണ്ട്. ഇക്കാര്യത്തിൽ കെസിആറിന് ആശങ്കയുണ്ട്. കാരണം അടുത്തതായി മകനെ മുഖ്യമന്ത്രിയാക്കണമെന്നാണ് കെസിആറിന്റെ സ്വപ്‌നം. എന്നാൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലം പ്രധാനമന്ത്രിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ആശങ്കയകറ്റുകയാണ് കെസിആറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിമാർക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സമയം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച നടന്ന നീതി ആയോഗ് മീറ്റിംഗിൽ നിന്നും കെസിആർ വിട്ടുനിന്നിരുന്നു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുന്നതായും കെസിആർ പറഞ്ഞു. എന്നാൽ തെലങ്കാന മുഖ്യമന്ത്രിയുടെ തീരുമാനം നിർഭാഗ്യകരമാണെന്നായിരുന്നു നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ മറുപടി നൽകിയത്.
അതേസമയം നീതി ആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗൺസിൽ യോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പൊരുതിയതിനാലാണ് രാജ്യത്തിന് കൊറോണയെ പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ലോക രാജ്യങ്ങൾക്ക് മാതൃകയാകാൻ ഇന്ത്യയ്‌ക്കായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യോഗത്തിൽ നിന്ന് കെസിആർ കൂടാതെ നിതീഷ് കുമാറായിരുന്നു വിട്ടുനിന്നത്. അനാരോഗ്യത്തെ തുടർന്നായിരുന്നു ഇത്.
Comments