ന്യൂഡൽഹി: അമ്മയുടെ ഓർമ്മയിൽ സഭയിൽ വിതുമ്പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. കാലാവധി പൂർത്തിയായി സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങളെ അനുസ്മരിക്കുന്ന അവസരത്തിലായിരുന്നു അദ്ദേഹം വികാരാധീനനായത്. തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ ഡെരക് ഒബ്രെയ്ൻ ആണ് വെങ്കയ്യ നായിഡുവിന്റെ അമ്മയുടെ മരണം പ്രസംഗത്തിനിടെ സൂചിപ്പിച്ചത്.
അവിഭക്ത ആന്ധ്രയിലെ കർഷക കുടുംബത്തിൽ നിന്നും ഉയർന്നുവന്ന നേതാവാണ് വെങ്കയ്യ നായിഡുവെന്ന് സൂചിപ്പിച്ചാണ് ഡെരക് ഒബ്രെയിൻ ഇക്കാര്യം പരാമർശിച്ചത്. വെങ്കയ്യ നായിഡു ജനിച്ച് ഒരു വയസായപ്പോഴാണ് അമ്മ മരിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന കാളയുടെ ആക്രമണത്തിൽ അമ്മയ്‌ക്ക് പരിക്കേൽക്കുകയായിരുന്നു. വയറ്റിൽ കാളയുടെ കുത്തേറ്റ ആ സ്ത്രീ പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. കാള ആക്രമിക്കുമ്പോൾ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു വയസുളള കുഞ്ഞ് പക്ഷെ രക്ഷപെട്ടു. ജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട ആ നഷ്ടത്തിലും തളരാതെ താങ്കൾ എല്ലാം നേടി. വിക്കിപിഡീയയിൽ മാത്രമല്ല താങ്കളുടെ കരിയർ മുഴുവൻ അത്തരം നേട്ടങ്ങളാണെന്നും ഡെരക് ഒബ്രെയിൻ പറഞ്ഞു.
നാല് തവണ രാജ്യസഭാംഗമായ ശേഷം സഭയുടെ അദ്ധ്യക്ഷനായ ഏക വ്യക്തിയാണ് താങ്കൾ. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും താങ്കൾ സന്ദർശിച്ചിട്ടുമുണ്ട്. സഭാ അദ്ധ്യനായിരിക്കെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തണമെന്ന് സർക്കാരിനോടും ഭരണപക്ഷത്തോടും എപ്പോഴും പറയുന്ന നേതാവ് കൂടിയായിരുന്നു വെങ്കയ്യ നായിഡുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായിരുന്നു ആദ്യം വെങ്കയ്യ നായിഡുവിന്റെ സംഭാവനകളെക്കുറിച്ച് സഭയിൽ സംസാരിച്ചത്. പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും സംസാരിച്ചു. തുടർന്നാണ് വിവിധ കക്ഷി നേതാക്കൾ സംസാരിച്ചത്.
വെങ്കയ്യ നായിഡു ആത്മകഥ എഴുതണമെന്നായിരുന്നു ഡിഎംകെ എംപി തിരുച്ചി ശിവയുടെ അഭ്യർത്ഥന. അംഗങ്ങളുടെ അന്തസ് ഉയർത്തിപ്പിടിച്ച അദ്ധ്യക്ഷനായിരുന്നു താങ്കൾ. അവരുടെ ചെറിയ പ്രശ്‌നങ്ങൾ പോലും കേൾക്കാൻ താങ്കൾ മനസ് കാണിച്ചിരുന്നുവെന്നും തിരുച്ചി ശിവ പറഞ്ഞു. ഈ സഭയ്‌ക്ക് താങ്കൾ നൽകിയ സംഭാവന ഒരിക്കലും മറക്കില്ല. സഭ താങ്കളെ എന്നും മിസ് ചെയ്യും എന്ന് മാത്രമാണ് പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷമായി മാത്രമേ എനിക്ക് താങ്കളെ അറിയൂ. പക്ഷെ ഒരു ജീവിതകാലം മുഴുവൻ നീളുന്ന പരിചയമായിട്ടാണ് തോന്നുന്നതെന്ന് ആയിരുന്നു ബിജെഡി എംപി സസ്മിത് പത്രയുടെ പ്രതികരണം. ഒരു പക്ഷെ താങ്കളിൽ നിന്ന് ഏറ്റവും കൂടുതൽ വഴക്ക് കേട്ടിട്ടുളള അംഗം ഞാൻ ആയിരിക്കും പക്ഷെ ഏറ്റവും കൂടുതൽ സ്‌നേഹവും താങ്കൾ എനിക്ക് നൽകിയിരുന്നുവെന്നായിരുന്നു എഎപി അംഗം സഞ്ജയ് സിംഗിന്റെ വാക്കുകൾ.
Comments