പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. ജെഡിയു എംപിമാരും എംഎൽമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ജെഡിയു നേതാവ് രാജി പ്രഖ്യാപിച്ചത്.
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചുകൊണ്ടാണ് നിതീഷ് കുമാറിന്റെ നീക്കം. എൻഡിഎ സംഖ്യം വിട്ടുവെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. ആർജെഡിയുടെ സഹായത്തോടെ പുതിയ സർക്കാർ രൂപീകരിക്കാനാണ് ഇനി ജെഡിയുവിന്റെ തീരുമാനമെന്നാണ് സൂചന. ഇതിനിടെ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം നടപ്പിലാക്കണമെന്ന് എൽജെപി മുൻ അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു.
അതേസമയം ബിഹാർ മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേന്ദ്രമന്ത്രി വി.കെ സിംഗ് അഭിപ്രായപ്പെട്ടത്. 15 വർഷത്തെ ആർജെഡി ഭരണം ബിഹാറിനെ വളരെയധികം പിന്നോട്ട് നയിച്ചു. ഇക്കാര്യം നിതീഷ് കുമാർ തന്നെ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരെന്ന് ആർജെഡിയെ വിശേഷിപ്പിച്ച നിതീഷ് കുമാർ ഇനി അവരുമായുള്ള സഖ്യത്തെ ഏതുവിധത്തിലാണ് ന്യായീകരിക്കാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. എല്ലാം അധികാരത്തിനുള്ള വടംവലി രാഷ്‌ട്രീയം മാത്രമാണ്. ധാർമ്മികതയില്ലാതെ ഇത്തരത്തിൽ രാഷ്‌ട്രീയം കളിക്കുന്നവർ്ക്ക് അൽപമെങ്കിലും ലജ്ജ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments