ന്യൂഡൽഹി: അടുത്തിടെ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധ പരമ്പര നടത്തിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലയാളുകൾ നിരാശയിലായതിനാൽ ‘ബ്ലാക്ക് മാജിക്ക്’ പ്രയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ഇത്തരത്തിൽ ബ്ലാക്ക് മാജിക്ക് പ്രചരിപ്പിക്കാനുള്ള ഒരു പരിശ്രമവും നടന്നു. കറുത്ത വസ്ത്രമണിഞ്ഞ് വന്നാൽ അവരുടെ നിരാശ നിറഞ്ഞ ഇപ്പോഴത്തെ അവസ്ഥയെ മറികടക്കാമെന്നാണ് അവർ കരുതുന്നതെന്നും മോദി പ്രതികരിച്ചു.
രാജ്യത്ത് വിലയക്കയറ്റവും തൊഴിലില്ലായ്മയുമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെയായിരുന്നു മോദിയുടെ പരിഹാസം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞാണ് വന്നിരുന്നത്.
”നമ്മുടെ രാജ്യത്ത് ചിലർ നിരാശയിൽ മുങ്ങി നിഷേധാത്മക സമീപനത്തിന്റെ ചുഴിയിൽ അകപ്പെട്ട് കിടക്കുകയാണ്. സർക്കാരിനെതിരെ അവർ നിരന്തരം നുണകൾ പറഞ്ഞുപരത്തി. അവർ എത്രതന്നെ ബ്ലാക്ക് മാജിക്ക് പ്രയോഗിച്ചാലും പൊതുജനം അതൊന്നും വിശ്വസിക്കാൻ തയ്യാറല്ലെന്ന് അവർ തിരിച്ചറിയുന്നില്ല.” പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിക്കാൻ പല സേവനങ്ങളും സൗജന്യമായി പ്രഖ്യാപിക്കുന്ന നയത്തിനെതിരെയും പ്രധാനമന്ത്രി വിമർശിച്ചു. സ്വാർത്ഥനേട്ടം കൊയ്യുന്ന രാഷ്‌ട്രീയത്തെ പിന്തുടരുന്ന ഏതൊരാൾക്കും പെട്രോളും ഡീസലും സൗജന്യമായി തരാമെന്ന് പ്രഖ്യാപിക്കാനാകും. എന്നാൽ ഇത് രാജ്യത്തെ കടക്കെണിയിലാക്കുമെന്നതും അതുവഴി വളർന്നുവരുന്ന തലമുറയുടെ അവകാശങ്ങൾ ഇല്ലാതാകുമെന്നും അവർ മനഃപൂർവ്വം വിസ്മരിക്കുകയാണ്. രാജ്യം സ്വയം പര്യാപ്തമാകുന്നതിന് തടസമാകുമെന്നതിലുപരി രാജ്യത്തെ നികുതിദായകരുടെ ബാധ്യതയും ഇത്തരം ‘സൗജന്യ പ്രഖ്യാപനങ്ങളിലൂടെ’ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments