കൊച്ചി : ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരപീഡനം. പറവൂരിലാണ് സംഭവം. ആറാം ക്ലാസുകാരിയായ കുട്ടിയെ രണ്ടാനമ്മ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇരുമ്പ് കമ്പിവെച്ച് അടിക്കുകയും വിസർജ്യം കഴിപ്പിക്കുകയും ചെയ്തു. വെള്ളമാണെന്ന് പറഞ്ഞ് കുട്ടിയെക്കൊണ്ട് മൂത്രം കുടിപ്പിക്കുകയുമുണ്ടായി. ശരീരത്തിൽ പൊളളലേൽപ്പിക്കുകയും ചെയ്തിരുന്നു. പുറത്ത് പറയാതിരിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിടുകയും പതിവായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ പാട് ശ്രദ്ധയിൽ പെട്ടതോടെ സ്‌കൂൾ അധികൃതർ ഇതേപ്പറ്റി ചോദിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് വീട്ടിൽ നടക്കുന്ന ക്രൂര പീഡനങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. രണ്ട് ദിവസം മുൻപാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര സ്വദേശിയായ രമ്യയെ അറസ്റ്റ് ചെയ്യുന്നത്. ആശാ വർക്കറാണ് രമ്യ. കോടതിയിൽ ഹാജരാക്കിയ ശേഷം രമ്യ റിമാന്റിലാണ്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് വ്യക്തമല്ല.
കുട്ടിയുടെ അച്ഛൻ നിരന്തരം മദ്യപിച്ചിരുന്നു. രമ്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടായതോടെയാണ് അമ്മ ഇവരെ ഉപേക്ഷിച്ച് പോയത്. കുട്ടികളെ നോക്കാമെന്ന് അച്ഛൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം അതിക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തമായതോടെ അമ്മ കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി.
Comments