ബെംഗളൂരു: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോഫസ്റ്റ് വിമാനം അടിയന്തിരമായി ഇറക്കി. ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പോയ എയർബസ് 320 എന്ന വിമാനം കോയമ്പത്തൂരിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. 92 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം.
ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂർ പിന്നിട്ടതോടെയാണ് എഞ്ചിൻ തകരാർ സംഭവിച്ചത്. എഞ്ചിൻ അമിതമായി ചൂടാകുകയും മുന്നറിയിപ്പ് ബെൽ മുഴങ്ങുകയും ചെയ്തു. ഇതോടെ മാലിദ്വീപിലേക്ക് പുറപ്പെട്ട ഗോഫസ്റ്റ് വിമാനം കോയമ്പത്തൂരിൽ അടിയന്തിരമായി ഇറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു.
ശേഷം ഗോ ഫസ്റ്റിന്റെ എഞ്ചിനീയറിംഗ് സംഘമെത്തി പരിശോധന നടത്തിയതിന് പിന്നാലെ വൈകിട്ട് അഞ്ച് മണിയോടെ മറ്റൊരു ഗോഫസ്റ്റ് വിമാനത്തിൽ യാത്രക്കാരെ മാലിദ്വീപിൽ എത്തിച്ചു. അതേസമയം വിമാനയാത്ര വൈകിയതിൽ യാത്രക്കാർ പ്രതിഷേധമറിയിച്ചു. മാലി എയർപോർട്ടിൽ നിന്നും ആറ് മണിക്ക് ശേഷം ഗതാഗത സൗകര്യങ്ങൾ ലഭിക്കാൻ പ്രയാസമാണെന്നും വിമാന യാത്ര വൈകിയതിനാൽ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പല യാത്രക്കാരും പരാതിപ്പെട്ടു. ഉച്ചയ്‌ക്ക് 1.30ഓടെ ഇന്ന് മാലിയിൽ എത്തേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.
Comments