ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭാരതീയർക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ആശംസ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയിൽ നിന്നുളള ബഹിരാകാശ പര്യവേഷക സാമന്ത ക്രിസ്റ്റഫറൈറ്റിയാണ് ബഹിരാകാശ നിലയത്തിൽ നിന്നും ആശംസ അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഇന്ത്യയെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
ദശാബ്ദങ്ങളായി അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസികൾ ഐഎസ്ആർഒയുമായി വിവിധ പദ്ധതികളിൽ കൈകോർക്കുന്നുണ്ട്. ആ സഹകരണം ഇന്നും തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പ്രകൃതി ദുരന്തങ്ങൾ ട്രാക്ക് ചെയ്യാനുമുളള ഐഎസ്ആർഒയുടെ എർത്ത് സയൻസ് മിഷനിലും അത് തുടരുന്നുണ്ട്.
ബഹിരാകാശത്തേക്ക് മനുഷ്യരെ സ്വന്തമായി അയയ്‌ക്കുന്നതിനുളള ഗഗൻയാൻ പദ്ധതിക്ക് ഉൾപ്പെടെ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും നാസയുടെയും പേരിൽ ആശംസകൾ അറിയിക്കുന്നതായും അവർ പറഞ്ഞു. ഐഎസ്ആർഒയുമായുളള പങ്കാളിത്തവും പ്രപഞ്ചത്തെ കൂടുതൽ അറിയാൻ ഒന്നിച്ചുളള പരിശ്രമവും ഭാവിയിലെ മികച്ച ബഹിഹിരാകാശ നേട്ടങ്ങൾക്കായിരിക്കും വഴിയൊരുക്കുകയെന്നും സാമന്ത കൂട്ടിച്ചേർത്തു.
ഇറ്റലിക്കാരിയാണ് സാമന്ത. ഇറ്റാലിയൻ വ്യോമസേനാ ഉദ്യോഗസ്ഥയാണ്. മൂന്നാഴ്ച മുൻപ് ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വോക്ക് സാമന്ത നടത്തിയിരുന്നു. ബഹിരാകാശ നിലയത്തിന് പുറത്ത് നടക്കുന്ന ആദ്യ യൂറോപ്യൻ വനിതയായും ഇതോടെ അവർ മാറി.
Comments