കൊച്ചി : കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്‌ലാറ്റ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത് എന്ന് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൊലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അർഷാദും ലഹരിക്ക് അടിമകളായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കൊലപാതകം നടന്നത് എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.
കൊലയ്‌ക്ക് ശേഷം മുങ്ങിയ പ്രതി അർഷാദിനെ കാസർകോട് മഞ്ചേശ്വരത്ത് വെച്ച് പോലീസ് പിടികൂടിയിരുന്നു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതി. മോഷണക്കേസിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്. ഫ്‌ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Comments