ന്യൂയോർക്ക്: ന്യൂയോർക്കിൽ വീണ്ടും ഗാന്ധി പ്രതിമയ്‌ക്ക് നേരെ ആക്രമണം. ന്യൂയോർക്കിലെ ശ്രീ തുളസി ക്ഷേത്രത്തിന് മുന്നിലെ ഗാന്ധി പ്രതിമ തകർത്ത ശേഷം അക്രമികൾ പെയിൻ്റ് ഉപയോഗിച്ച് സമീപത്ത് വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകളും എഴുതി വെച്ചു. ഓഗസ്റ്റ് മൂന്നാം തീയതിയും ഇതേ പ്രതിമയ്‌ക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.
സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹം പ്രതിഷേധിച്ചു. ഗാന്ധി പ്രതിമ തകർത്തതിലൂടെ അക്രമികൾ ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസങ്ങളുടെ മുഖമാണ് നശിപ്പിച്ചിരിക്കുന്നതെന്ന് ന്യൂയോർക്ക് നിയമനിർമാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വംശജയായ ജെന്നിഫർ രാജ്കുമാർ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അവർ അറിയിച്ചു.
സംഭവത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷ പ്രവർത്തകരും ഖാലിസ്താൻവാദികളുമാണെന്നാണ് സൂചന. അമേരിക്കയിലെ ഗാന്ധി പ്രതിമകൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഈ വിഭാഗം പലപ്പോഴും അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതിന് മുൻപ് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ തീവ്ര ഇടതുപക്ഷ പ്രവർത്തകർക്കും ഖാലിസ്താൻവാദികൾക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.
2020 ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലെ കാർഷിക നിയമങ്ങളെ എതിർത്ത് വാഷിംഗ്ടണിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ ഒരു സംഘം പരസ്യമായി ഗാന്ധി പ്രതിമ തകർത്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ കാലിഫോർണിയയിൽ ഗാന്ധി പ്രതിമയ്‌ക്ക് അംഗഭംഗം വരുത്തിയതായി കണ്ടെത്തിയിരുന്നു.
Comments