തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിച്ചു. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അഡീഷണൽ പിഎ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്. അനന്ദ് ഇനിമുതൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ്. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പിഎ ആയും നിയമിച്ചു.
തസ്തിക പുനർനിർണ്ണയിച്ചതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. 40,000 രൂപയിൽ നിന്നും 60,000 രൂപയായി ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളവും വർദ്ധിച്ചു. പേഴ്സണൽ സ്റ്റാഫിൽ ക്ലർക്കായി കയറിയ സന്തോഷ് കുമാറിന് ഒരു വർഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ പോസ്റ്റ് ലഭിച്ചിരിക്കുന്നത്.
ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും ആനുപാതികമായി വർദ്ധിക്കും. ഈ മാസം 17-നാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തസ്തികയും ഉയർത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രി ശവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം. ഇരുവരുടെയും സ്ഥാനക്കയറ്റത്തിനായി ഓഗസ്റ്റ് 2-നാണ് മന്ത്രി കത്ത് നൽകിയത്. മുഖ്യമന്തിയുടെയും അംഗീകാരം ലഭിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments