തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് നൽകുന്നു. സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ സ്വിഫ്റ്റ് ജീവനക്കാർക്ക് 3,000 രൂപ ഓണം അഡ്വാൻസ് നൽകുമെന്നാണ് പ്രഖ്യാപനം.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഏറെ വൈകിയാണ് പ്രതിമാസ ശമ്പളം ലഭിക്കുന്നത്. ഓഗസ്റ്റ് 20 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ശമ്പളം ഇനിയും വൈകുമെന്നും സമയം വേണമെന്നുമാണ് കെഎസ്ആർടിസി മാനേജ്മെൻറ് വ്യക്തമാക്കുന്നത്. ഇന്ധന പ്രതിസന്ധി വലയ്‌ക്കുന്നതിനാൽ ലഭിക്കുന്ന വരുമാനം ശമ്പളം നൽകാൻ ഒന്നുമാകില്ലെന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ സാഹചര്യത്തിൽ കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് പ്രഖ്യാപിച്ചതിനാൽ വിവിധ യൂണിയനുകളിൽ നിന്ന് വ്യാപക വിമർശനം ഉയരുകയാണ്.
എന്നാൽ ഓണം അഡ്വാൻസായി നൽകുന്ന 3,000 രൂപ ഒക്ടോബർ മാസം മുതൽ തുടർന്ന് വരുന്ന അഞ്ച് മാസങ്ങൾക്കുള്ളിൽ ഗഡുക്കളായി തിരിച്ചു നൽകണമെന്നാണ് നിബന്ധന. അഞ്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കും. ഇത്തരത്തിൽ അഞ്ച് ഗഡുക്കളായി പണം തിരിച്ചുതരാൻ തയ്യാറാണെന്ന സത്യവാങ്മൂലം കെ-സ്വിഫ്റ്റ് ജീവനക്കാർ നൽകണമെന്നും നിർദേശമുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെ-സ്വിഫ്റ്റിലെ ‘ഡ്രൈവർ കം കണ്ടക്ടർമാർക്കാണ്’ ഓണം അഡ്വാൻസ് നൽകുന്നത്. ജൂലൈ 31-നോ അതിന് മുമ്പോ ജോലിയിൽ പ്രവേശിച്ചവർക്കാണ് ആനുകൂല്യത്തിന് അർഹത.
തിരിച്ചുനൽകണമെന്ന നിർദേശത്തോടെയാണെങ്കിലും സ്വിഫ്റ്റ് ജീവനക്കാർക്ക് നൽകുന്ന പ്രത്യേക ആനുകൂല്യത്തിനെതിരെ വിവിധ യൂണിയനുകളുടെ വിമർശനം ശക്തമാണ്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്ന ഹർജി ഈ മാസം 24ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments