തിരുവനന്തപുരം: കെഎസ്ആർടിസി കെ സ്വിഫ്റ്റ് അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലിയ്‌ക്കടുത്ത് കാറുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല.
കെ സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ച ദിനം തന്നെ അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റടക്കം ആദ്യ ദിനം മൂന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. അപകടങ്ങളിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഓരോ തവണയും പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് അപകടങ്ങൾ വരുത്തി വെയ്‌ക്കുന്നത്.
പിന്നാലെ കെ സ്വിഫ്റ്റ് തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. മനപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ദീർഘദൂര സർവീസുകൾക്കായാണ് കെഎസ്ആർടിസി പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് സ്ഥാപിച്ചത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം.
Comments