ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹം ഹൈദരാബാദിൽ യാഥാർത്ഥ്യമാകുന്നു. നഗരത്തിലെ ഖൈരതാബാദിലെ ക്ഷേത്രത്തിൽ ഒരു കോടി രൂപ ചിലവിലാകും വിഗ്രഹം പ്രതിഷ്ഠിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റർ ഓഫ് പാരീസിന് പകരം പരിസ്ഥിതി സൗഹൃദമായ കളിമണ്ണ് ഉപയോഗിച്ചാകും വിഗ്രഹം നിർമ്മിക്കുക.
ചെന്നൈയിൽ നിന്നുള്ള 150 ഓളം കലാകാരന്മാരാണ് വിഗ്രഹനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പെയിന്റിംഗിനായി അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ചായങ്ങൾ ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. ഒറീസ, തമിഴ്നാട്, കൊൽക്കത്ത, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഗണേശ വിഗ്രഹത്തിനുള്ള നിറങ്ങൾ എത്തിക്കുകയെന്നും സംഘാടകർ അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്കായി 80 ദിവസമെടുക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. ഭക്തർക്ക് ഓഗസ്റ്റ് 31 മുതൽ ഗണേശ വിഗ്രഹ ദർശനം നടത്താമെന്നും സംഘാടകർ അറിയിച്ചു.
സക്കരിയ ജി ആണ് 1954ൽ ഖൈരതാബാദിൽ ഗണേശ വിഗ്രഹം സ്ഥാപിച്ചത് . തുടർന്ന് ഓരോ വർഷവും കമ്മിറ്റി വിഗ്രഹത്തിന്റെ ഉയരം ഒരടി വീതം വർധിപ്പിച്ചുവെന്ന് കമ്മിറ്റി ഓർഗനൈസർ രാജ് കുമാർ പറഞ്ഞു. എന്നാൽ 2015-ൽ എല്ലാ വർഷവും ഉയരം കൂട്ടുന്നത് നിർത്തലാക്കാൻ തീരുമാനിച്ചു. വിഗ്രഹത്തിന്റെ ഉയരമാണ് ഖൈരതാബാദ് ഗണേശനെ അസാധാരണമാക്കുന്നതെന്ന ഭക്തരുടെ ആവശ്യപ്രകാരം ഉയരം കുറയ്‌ക്കുകയെന്ന ആശയം ഒഴിവാക്കുകയായിരുന്നു. 68 വർഷത്തിൽ ആദ്യമാായണ് ഇത്തരത്തിൽ കളിമണ്ണ് നിർമ്മിത വിഗ്രഹം നിർമ്മിക്കുന്നത്.
Comments