മദ്യ കുംഭകോണത്തിൽ പ്രതിസന്ധിയലായ ആം ആദ്മി സർക്കാരിന് മറ്റൊരു തിരിച്ചടി. സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ നിർമ്മാണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ശുപാർശ ചെയ്തു. ഡൽഹി സർക്കാർ സ്‌കൂളുകളിൽ അധിക ക്ലാസ് മുറികൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ നടപടിയെടുക്കാൻ വിജിലൻസ് വകുപ്പ് രണ്ടര വർഷത്തെ കാലതാമസം വരുത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് എൽജി റിപ്പോർട്ട് തേടി.
പദ്ധതികളുടെ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണത്തിനോ നടപടിക്കോ അഭിപ്രായം തേടി സിവിസി 2020 ഫെബ്രുവരിയിൽ വിജിലൻസ് വകുപ്പിന് അയച്ചിരുന്നു. സിവിസി അന്വേഷണത്തിൽ നടപടി വൈകുന്നത് ഗൗരവമായാണ് എൽജി കാണുന്നത്. ‘സിവിസി മാനുവലിന്റെ നഗ്നമായ ലംഘനതിനുപുറമെ, അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന ഗുരുതരമായ ക്രമക്കേടുകൾ മറയ്‌ക്കാനുള്ള വ്യക്തമായ ശ്രമവുമാണ് കാലതാമസത്തിന് കാരണമെന്ന് എൽജി വിലയിരുത്തുന്നു.
ഡൽഹി സർക്കാർ സ്‌കൂളുകളിലെ അധിക ക്ലാസ് മുറികളുടെ നിർമാണത്തിലെ ക്രമക്കേടുകളും ചെലവ് വർദ്ധനയും സംബന്ധിച്ച് 2019 ജൂലൈയിൽ സെൻട്രൽ വിജിലൻസ് കമ്മിഷന് (സിവിസി) പരാതി ലഭിച്ചു. ടെൻഡർ വിളിക്കാതെ നടത്തിയ നിർമ്മാണത്തിന്റെ ചെലവ് 90ശതമാനം വരെ വർധിപ്പിച്ചതായി ആരോപണമുണ്ട്. ഡൽഹി സർക്കാർ ടെൻഡർ കൂടാതെ 500 കോടി രൂപയുടെ ചെലവ് വർധിപ്പിക്കാൻ അനുവദിച്ചതായും പരാതിയിലുണ്ട്. പുതിയ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം.
Comments