ന്യൂഡൽഹി: പരമ്പരാഗത കാനന പാത വഴി അയ്യപ്പഭക്തരെ ശബരിമല ദർശനത്തിന് കടത്തിവിടുന്നതിൽ നിയന്ത്രണം തുടരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി. ക്ഷേത്രാചാര സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
നിലവിലെ സാഹചര്യത്തിൽ ആചാരപ്രകാരം കാനനപാതയിലൂടെ യാത്ര നടത്താൻ അനുവാദം നൽകണമെന്നാണ് കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതി ഹർജിയിൽ ആവശ്യപ്പെട്ടത്. കൊറോണ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിട്ടും കാനനപാതയിലൂടെയുളള യാത്രയ്‌ക്ക് നിയന്ത്രണം തുടരുകയാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു.
എന്നാൽ കൊറോണ സാഹചര്യത്തിൽ മാറ്റം വന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് ആകുമെന്നും അതിനാൽ ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുളള അധികാരം ഹൈക്കോടതിക്കുണ്ടെന്ന കാര്യവും ബെഞ്ച് പരിഗണിച്ചു.
പരമ്പരാഗത ആചാരങ്ങളായ പമ്പാ സ്‌നാനവും പിതൃ തർപ്പണവും, നീലിമല പാത വഴിയുള്ള യാത്രയും അപ്പാച്ചിമേട്ടിലേയും ശബരി പീഠത്തിലേയും ആചാരങ്ങളും വഴിപാടുകളും അടക്കം അയ്യപ്പ ഭക്തർക്ക് നിഷേധിക്കുന്നതിനെതിരെയാണ് ക്ഷേത്രാചാര സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്.
Comments