തിരുവനന്തപുരം: ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുണ്ടെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യമൊട്ടാകെ ആഘോഷിക്കുന്ന വേളയിൽ തങ്ങൾക്കും സ്വാതന്ത്ര്യസമരത്തിൽ പങ്കുണ്ടെന്ന് കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെട്ട് രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ശരിയായ ദിശാബോധത്തിലേയ്‌ക്ക് നയിക്കുന്നതിനും ത്യാഗോജ്ജ്വല പോരാട്ടം അവസാനം വരെ തുടരുന്നതിനും വേണ്ടി കമ്യൂണിസ്റ്റുകാർ നിലകൊണ്ടു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് ശേഷം പ്രക്ഷോഭങ്ങളിൽ നിന്നും സമരങ്ങളിൽ നിന്നും കോൺഗ്രസ് പിൻമാറിയപ്പോൾ കമ്യൂണിസ്റ്റുകാർ ശക്തമായ പോരാട്ടങ്ങൾ തുടരുകയായിരുന്നുവെന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വാദം. സ്വാതന്ത്ര്യസമരത്തിൽ തങ്ങൾ പങ്കാളികളായിരുന്നുവെന്ന ഇത്തരം അവകാശവാദങ്ങളെയാണ് ബിജെപി അദ്ധ്യക്ഷൻ പരിഹസിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്ക് പങ്കുണ്ട് എന്ന് വരുത്തിത്തീർക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ കമ്യൂണിസ്റ്റുകാർ ആർക്കുവേണ്ടിയാണ് യഥാർത്ഥത്തിൽ പ്രവർത്തിച്ചതെന്ന് ഡോ.അംബേദ്ക്കർ പറഞ്ഞിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. “ബ്രിട്ടീഷുകാരിൽനിന്നും പണവും ആയുധങ്ങളും വാങ്ങി കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു..” എന്ന വാചകം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കെ.സുരേന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടിയെ വമിർശിച്ചിരിക്കുന്നത്.
“HOME_POLITICAL_I_1946_NA_F-7-1 പേജ് നമ്പർ 19-ലെ വാക്കുകളാണ് സുരേന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കറാണ് കമ്യൂണിസ്റ്റുകളെപ്പറ്റി ഇത് പറഞ്ഞിരിക്കുന്നത്. എത്രയൊക്കെ മറച്ചുപിടിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചാലും നിങ്ങളുടെ ചരിത്രം നിങ്ങളെ തന്നെ വേട്ടയാടുമെന്ന് സുരേന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഈ രേഖകൾ സത്യമല്ല എന്നു പറഞ്ഞുവരുന്നവരോട് ‘ന്നാ കൊണ്ട് കേസ് കൊട്’ എന്നു മാത്രമാണ് പറയാൻ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
Comments