ചെന്നൈ: തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). ഇന്ത്യയെ വിഭജിച്ച് തമിഴ്നാടിനെ സ്വതന്ത്രമാക്കണമെന്ന് പൊതുസമ്മേളനത്തിൽ ആഹ്വാനം നടത്തുന്ന വിസികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വണ്ണി അരസുവിന്റെ പ്രസംഗം തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഓഗസ്റ്റ് 17 ന് നടന്ന സമ്മേളനത്തിലാണ് വിവാദപരമായ ആഹ്വാനം. വരുന്ന ഒരു വർഷം സനാതന ധർമ്മത്തിനെതിരായി പോരാടണമെന്നും തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ പോയി ജനങ്ങളെ സനാതന ധർമ്മത്തിന്റെ പാതയിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും വണ്ണി അരസു ആഹ്വാനം ചെയ്യുന്നു.
വണ്ണി അരസുവിന്റെ പ്രസംഗം പങ്കുവെച്ചു കൊണ്ട് തമിഴ്നാട് സർക്കാരിനെ അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചു. ഛിദ്രശക്തികൾ സംസ്ഥാനമൊട്ടാകെ കേന്ദ്രീകരിക്കുന്നുണ്ടെന്നും നാട് അപകടകരമായ പാതയിലേക്ക് വഴുതിവീഴുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ ഇത്തരം പ്രവർത്തികൾക്ക് പ്രോത്സാഹനം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്വാതന്ത്ര്യം! തമിഴ്നാടിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം, തമിഴ് ജനതയുടെ അവകാശങ്ങൾ. അതുല്യമായ ഒരു നേട്ടം കൈവരിക്കാൻ ഇന്ത്യയുടെ ഭാഗമായിട്ടുള്ള തമിഴ്നാടിന്റെ സംസ്ഥാന പദവി ഇല്ലാതാക്കണം. അത് ചെങ്കൊടിയോടുള്ള നമ്മുടെ പ്രതിജ്ഞയും ഉത്തരവാദിത്തവുമാകണം. സനാതന ധർമ്മത്തെ തോൽപിച്ച് തമിഴ്നാടിനെ സമഗ്രമായ തമിഴ്നാടാക്കി മാറ്റണം. പെരിയാറും അംബേദ്ക്കറും മുന്നോട്ട് വെയ്‌ക്കുന്ന ആശയം എല്ലാവരും പൂർത്തികരിക്കണമെന്നുമാണ് വിസികെ വാദം. അതേസമയം, വണ്ണി അരസുവിന്റെ പ്രസംഗത്തെ ശക്തമായി വിമർശിച്ച് തമിഴ്നാട് ബിജെപി സെക്രട്ടറി എസ്ജി സൂര്യ രംഗത്തുവന്നു. അംബേദ്കർ ഒരിക്കലും രാജ്യത്തിന്റെ വിഭജനം ആവശ്യപ്പെട്ടിട്ടില്ല. ഭരണഘടനയുടെ പിതാവിനെ മുൻ നിർത്തിയുള്ള വിസികെ നേതാവിന്റെ പ്രസ്താവന രാജ്യവിരുദ്ധവും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
Comments