ന്യൂഡൽഹി: യുക്രെയ്‌നെതിരെ ആക്രമണം തുടരുന്ന റഷ്യയുമായുള്ള പ്രതിരോധ സൗഹൃദ നയം ശക്തമാക്കി ഇന്ത്യ. അമേരിക്കയുടെ നിരന്തരമായ ആശങ്കകൾ നിലനിൽക്കേയാണ് ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ വോസ്‌റ്റോക്2022ൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചത്. നാളെ മുതൽ ഒരാഴ്ചക്കാലമാണ് സൈനിക അഭ്യാസം നടക്കുന്നത്.
റഷ്യയുടെ പസഫിക്കിലെ നാവിക പടയും ചൈനയുടെ നാവികസേനയും പങ്കുചേരുന്ന വോസ്‌റ്റോക്കിലാണ് ഇന്ത്യയും പങ്കാളിയാകുന്നത്. ഇതിൽ ഇന്ത്യയുടെ നാവിക സേന പസഫിക്കിലെ പരിശീലനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്വാഡ് സഖ്യത്തിന് ക്ഷീണം സംഭവിക്കുമെന്നതിനാലാണ് നാവിക പടയെ അയക്കില്ലെന്ന് ഇന്ത്യ തീരുമാനി ച്ചിട്ടുള്ളത്. ഓഖോസ്‌ക് കടലിലും ജപ്പാൻ സമുദ്രത്തിലുമാണ് വോസ്‌റ്റോക് 2022 സൈനിക അഭ്യാസം നടക്കുന്നത്.
യുക്രെയ്‌നെ റഷ്യ ആക്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നയത്തിൽ പെന്റഗൺ ആശങ്ക രേഖപ്പെടുത്തുമ്പോൾ വൈറ്റ്ഹൗസ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. സംയുക്ത സൈനിക പരിശീലനങ്ങളെന്നത് രാജ്യങ്ങളുടെ തീരുമാനമാണ്. ഓരോ രാജ്യങ്ങൾ പരസ്പരം വിശ്വാസത്തോടെ നടപ്പാക്കുന്ന പ്രതിരോധ നയങ്ങളാണിവയെന്നും വൈറ്റ്ഹൗസ് മാദ്ധ്യമ സെക്രട്ടറി അറിയിച്ചു.
അമേരിക്കൻ ഭരണകൂടം ഇന്ത്യ-റഷ്യ ബന്ധത്തിൽ അനാവശ്യമായി ഇടപെടില്ലെന്ന നിർണ്ണായക നിലപാട് ആവർത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ-വിദേശകാര്യ നയത്തിലെ വിശ്വാസ്യത വീണ്ടും ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു.
Comments