എറണാകുളം: വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാൻ അദാനി ഗ്രൂപ്പിന് പോലീസ് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് അനുകൂല വിധി. നിയമ പരിധിയ്ക്കുള്ളിൽ നിന്നും പ്രതിഷേധക്കാർക്ക് സമരം തുടരാം. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധം കാരണം പദ്ധതി നിശ്ചലമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പും, നിർമ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്. പോലീസ് ആവശ്യമായ സുരക്ഷ നൽകുന്നില്ല. പോലീസ് പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തടസ്സമുണ്ടെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.
സുരക്ഷയൊരുക്കാൻ പോലീസിനാണ് ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടെ സമരക്കാർ പ്രതിഷേധം തുടരുകയാണ്. ഇവിടെ നിന്നുൾപ്പെടെ ആളുകളെ മാറ്റി പദ്ധതി തുടരാനാവശ്യമായ സുരക്ഷ ഒരുക്കണം. സമരക്കാരുടെ കയ്യേറ്റം ഇല്ലാതെ നോക്കണമെന്നും. നിലവിലെ പ്രതിഷേധങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരിൽ പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സമരക്കാരുടെ പ്രതിഷേധത്തെ കോടതി തടസ്സപ്പെടുത്തുന്നില്ല. സമാധാനപരമായി നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പ്രതിഷേധം നടത്താമെന്ന് കോടതി അഭിപ്രായപ്പെട്ടു. സിഐഎസ്എഫ് സുരക്ഷ ആവശ്യമില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. അതേസമയം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും എന്നാണ് സമരക്കാർ പറയുന്നത്.
Comments