മംഗലൂരു: മംഗലൂരുവിൽ 3800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രവും സംസ്ഥാനവും ചേരുന്ന ഇരട്ട എൻജിൻ സർക്കാർ പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ ഐ.എൻ.എസ് വിക്രാന്ത് കമ്മീഷൻ ചെയ്ത കാര്യം സൂചിപ്പിച്ച് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാദേശിക സുരക്ഷയോ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. എട്ട് വർഷത്തിനുളളിൽ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി അനുവദിച്ചത്. കർണാടകയിൽ എട്ട് ലക്ഷത്തിലധികം വീടുകൾ നൽകിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങൾക്ക് വീട് പണിയുന്നതിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജൽ ജീവൻ മിഷനു കീഴിൽ 3 വർഷത്തിനുള്ളിൽ രാജ്യത്തെ 6 കോടിയിലധികം വീടുകളിൽ പൈപ്പ് വെളളം എത്തിച്ചു. കർണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളിൽ പദ്ധതിയുടെ ഭാഗമായി ആദ്യമായി പൈപ്പ് വെള്ളം എത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ടെയ്നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി ഏറ്റെടുത്ത ബർത്ത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തതിൽ ഏറ്റവും പ്രധാനം. രാജ്യത്തെ തുറമുഖ വികസനത്തിൽ നിർണായകമാണിത്. പോർട്ട് ഏറ്റെടുത്ത 1000 കോടി രൂപയുടെ അഞ്ച് പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
പദ്ധതി പൂർത്തിയാകുമ്പോഴേക്കും തുറമുഖത്തിന്റെ ശേഷി നാല് മടങ്ങായി ഉയരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഈ തീരപ്രദേശത്തിന്റെ വികസനത്തിനൊപ്പം കർണാടകയുടെ വികസനം കൂടിയാണ് യാഥാർത്ഥ്യമാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യബന്ധനം സുരക്ഷിതമാക്കുന്നതിനും ആഗോള വിപണിയിൽ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കുലായിയിലെ ഫിഷിംഗ് ഹാർബർ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സാഗർമാല പദ്ധതിയുടെ കുടക്കീഴിൽ നടക്കുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് വലിയ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഏറ്റെടുത്ത ബി.എസ് 4 നവീകരണ പദ്ധതി, കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കൽ (ഡീസാലിനേഷൻ) പ്ലാന്റ് എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെഹ്ലോട്ട്, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ , കേന്ദ്ര സഹമന്ത്രിമാരായ ശ്രീപദ് യശോ നായിക്, ശന്തനു ഠാക്കൂർ, ശോഭ കരന്ദ്ലാഞ്ജെ, പാർലമെന്റ് അംഗം നളിൻ കുമാർ കട്ടീൽ, സംസ്ഥാന മന്ത്രിമാരായ അംഗാര എസ്, സുനിൽ കുമാർ വി, കോട്ട ശ്രീനിവാസ് പൂജാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments